Wednesday, April 2, 2008

പോസ്റ്റ്-മോര്‍ട്ടം (അഥവാ മരണാനന്തരം )


നിങ്ങളെന്‍റെ ശിരസ്സില്‍
‍പൂക്കള്‍ കൊണ്ട് പൊതിഞ്ഞ
മുള്‍ക്കിരീടം ചാര്‍‌ത്തി

സന്ധ്യകള്‍ ലഹരി നിറച്ച
മധുപാത്രങ്ങള്‍ തേടി
പറന്നുയര്‍ന്ന ചിറകുകളില്‍
‍ഇരുമ്പാണികള്‍ ‍കുത്തിയിറക്കി.

രാവിന്‍റെ കുപ്പായത്തില്‍‍ പറ്റിപ്പിടിച്ചു തിളങ്ങുന്ന
മിന്നാമിന്നികളെ നോക്കി
പുഞ്ചിരിച്ച കണ്ണുകള്‍ക്കു മുന്നില്‍
‍ജനാലകള്‍ കൊട്ടിയടച്ചു.

തളിരിലകളെ ചിലമ്പണിയിച്ച
മഴത്തുള്ളികളുടെ സംഗീതം കേട്ട്
നിര്‍‌വൃതിയടഞ്ഞ കാതുകളെ
പ്രഭാഷണങ്ങള്‍ കൊണ്ട് വീര്‍പ്പ് മുട്ടിച്ചു.

പണിപ്പുരയില്‍ ഞാന്‍ മെനഞ്ഞെടുത്ത
വെളുത്ത ശില്പ്പങ്ങള്‍
‍അറവുശാലയിലെ തുലാസ്സില്‍ തൂക്കി
വെള്ളിക്കാശുകള്‍ വിലയിട്ട്
മനം മടുപ്പിക്കുന്ന ആഡംബരങ്ങള്‍‌ ‍വച്ചുനീട്ടി.

സ്വപ്നങ്ങളിലെ നിറങ്ങള്‍
‍തുടച്ചുമാറ്റി
ചില്ലുകൂട്ടിലെ കൃത്രിമദീപങ്ങളെ
സാക്ഷി നിര്‍ത്തി
ചായക്കൂട്ടുകള്‍ തേച്ചു വികൃതമാക്കി.

ശീതീകരിച്ച കല്ലറയില്‍
‍യന്ത്രങ്ങള്‍ നെയ്ത കച്ച പുതച്ച്
ചേതനയറ്റ്
ചോരവാര്‍ന്ന്
അഴുകിത്തുടങ്ങിയ ഹൃദയത്തെ
കാര്‍ന്നു തിന്നുന്ന ചിതലുകള്‍ക്ക് നന്ദി.
അത്താണികളില്ലാത്ത ഇടവഴികളില്‍
മാറാപ്പിന്‍റെ ഭാരമില്ലാതെ
ഇനിയെനിക്കു യഥേഷ്ടം നടന്നു നീങ്ങാം...