Sunday, November 2, 2008

നൈയായികം


വെളിച്ചത്തിനു നിറങ്ങള്‍ പലതുണ്ട്.

ഇക്കരെയുള്ളവന്‍റെ ദാഹം തീര്‍ക്കുവാന്‍
അക്കരെയുള്ളവന്‍റെ നെഞ്ചു കീറി
നീയും ഞാനുമൊഴുക്കുന്ന
ചോരയുടെ ചുവപ്പ്.

വെടിമരുന്നിന്‍റെ ഗന്ധം നിറയുന്ന
മഞ്ഞുരുകിയ താഴ്വാരങ്ങളില്‍
കരിഞ്ഞുതീരാന്‍ വിസമ്മതികുന്ന
പുല്‍ക്കൊടികളുടെ പച്ചപ്പ്.

മേഘപാളികള്‍കിടയില്‍ മറഞ്ഞിരുന്ന്
ഒളിയമ്പെയ്യുന്ന വേടന്മാര്‍
പങ്കിട്ടെടുത്ത് അതിരുകള്‍ തിരിച്ച
ആകാശത്തിന്‍റെ നീലിമ.

ഇരുട്ടിനു നിറമൊന്നേയുള്ളു.
പരിഭവമില്ലാതെ
പക്ഷപാതമില്ലാതെ
എല്ലാം ഉള്‍കൊള്ളുന്ന കറുപ്പിന്‍റെ നിസ്സംഗത.

-------------------------------------------------

ശരികള്‍ ആയിരമുണ്ട്.

കവലകളില്‍‍ യുക്തിയെ നിഷ്പ്രഭമാക്കി
നേര്‍‌വഴി കാട്ടുന്ന
ചൂണ്ടുപലകള്‍.

നിയമത്തിന്‍റെ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ
സാമൂഹ്യനീതിയുടെ
പൊന്‍‌വിലങ്ങുകള്‍.

കയ്യൂക്കും തിണ്ണമിടുക്കും
ഉല്പത്തിയുടെ മന്ത്രങ്ങളെന്നുദ്ഘോഷിക്കുന്ന
ശാസ്ത്രങ്ങള്‍.

തെറ്റൊന്നേയുള്ളു.
തലയോടിന്നടിയില്‍
എല്ലിന്‍ കഷണങ്ങള്‍ തീര്‍ക്കുന്ന
ഗുണനച്ചിഹ്ന്നത്തിന്‍റെ തീക്ഷ്ണത.

--------------------------------------------------

ആത്മഗതം:
പകല്‍‌വെളിച്ചത്തിലെ ശരികള്‍
ഇരുളിന്‍റെ മറവിലെ തെറ്റുകള്‍‌ക്ക്
വഴിമാറുന്നത് സ്വാഭാവികം!

Saturday, October 11, 2008

തിരികെ



വരികള്‍ക്കിടയിലെ നാനാര്‍ത്ഥങ്ങള്‍ തേടി
മടുത്തുവെങ്കില്‍
താളുകള്‍ക്കിടയിലേക്കിറങ്ങുക...

എന്നോ മറന്നുവച്ചൊരു മയില്‍‌പ്പീലിയുടെ
നിശ്ശബ്ദമാം സംഗീതം കേള്‍‌ക്കുക...

ആരോ സമ്മാനിച്ച മുല്ലമൊട്ടില്‍
ഇന്നുമുറങ്ങുന്ന നറുമണം തിരയുക...

അറിയാതെ കൂമ്പിയ കണ്‍പീലികള്‍
മെല്ലെയൊളിപ്പിച്ച
വര്‍ണ്ണക്കടലാസുകള്‍ തേടുക...

ഒരിക്കല്‍ കുറിച്ചിട്ട വാക്കുകള്‍ക്കുള്ളിലെ
നിഷ്ക്കളങ്കതയെ പുല്‍കുക...

ഒരു മഷിത്തുള്ളിയും
കണ്ണീരിന്‍ നനവും
ചേര്‍‌ന്നെഴുതിയ ചിത്രങ്ങള്‍ കാണുക...

കരിപുരണ്ട വാക്കുകള്‍‌ക്കിടയിലെ
ശൂന്യത ചുരത്തുന്ന
പാല്‍മധുരം നുകരുക..

ഇടയ്ക്കു വച്ചെങ്ങോ
മുടങ്ങിയ യാത്രകള്‍
വീണ്ടുമീ രാവില്‍ തുടങ്ങുക..

ഞാന്‍..


തെല്ലൊന്നുപുല്‍കി പിരിഞ്ഞുപോമോളങ്ങള്‍
തുഴകളില്‍ ആവേശവേഗം നിറക്കവേ..
താളത്തില്‍ മേളത്തിലാടുന്ന തോണിയ്ക്കു
നക്ഷത്രകന്യകള്‍ ഉടയാട ചാര്‍‌ത്തവേ..

രാത്രിയുടെ യവനികയ്ക്കുള്ളില്‍ പ്രകാശിക്കു-
മമ്പിളി നാണിച്ചു നഖചിത്രമെഴുതവേ..
കാറ്റിന്‍ മൃദുലമാം ലാസ്യരസങ്ങള്‍ക്കു
മേഘങ്ങള്‍ നൃത്യത്തിന്‍ ഭാഷ്യം രചിക്കവേ..

നിലാവിന്‍റെ ചുരുളഴിച്ചിരുളിന്‍ മഷിത്തണ്ടെ-
ഴുതുന്ന ശീലുകള്‍ മെല്ലെച്ചിരിക്കവേ..
സുരലോകവാടികയില്‍ നിന്നുതിര്‍ന്നീ ഭൂവില-
ണയുന്ന തുള്ളികള്‍ ചേലില്‍ കിലുങ്ങവേ..

പുകമറയ്ക്കുള്ളില്‍ സ്വയമെരിഞ്ഞെന്നും...
പുഞ്ചിരിതൂകുന്ന റാന്തല്‍‌വിളക്കു ഞാന്‍..

Saturday, July 19, 2008

ആറാമിന്ദ്രിയം


അച്ഛനെ കണ്ട് മടങ്ങി വരുന്ന വഴിക്കാണ്‌ നന്ദിനിക്ക് ആദ്യമായി ആ തോന്നല്‍ ഉണ്ടാകുന്നത്.
ആശുപത്രിക്കിടക്കയില്‍ വേദന കടിച്ചമര്‍‌ത്തി, പുഞ്ചിരി തൂകി തന്‍റെ മുഖത്തേക്ക് ഉറ്റു നോക്കുന്ന അച്ഛന്‍റെ മുഖം കണ്ണുകളില്‍ നിന്നു മാഞ്ഞുപോകാന്‍ വിസമ്മതിക്കുന്നു. അച്ഛന്‍റെ ശോഷിച്ച കൈകള്‍ തന്നെ തലോടിയപ്പോള്‍, ആ കണ്ണുകളിലെ വാത്സല്ല്യവും അതിനു പിന്നില്‍ പുറത്തേക്കൊഴുകാന്‍ മടിച്ചുനില്‍ക്കുന്ന കണ്ണുനീരും കാണാന്‍ കരുത്തില്ലാതെ കണ്ണുകള്‍ ഇറുക്കിയടച്ചാതായിരുന്നു താന്‍.
എങ്കിലും ആ മുഖം താന്‍ വളരെ വ്യക്തമായി കാണുകയായിരുന്നു.
കണ്‍പോളകള്‍ക്ക് എന്നും ചെയ്യാറുള്ളതുപോലെ കൃഷ്ണമണികള്‍‌ക്കു മുന്നില്‍ ആശ്വാസത്തിന്‍റെ മൂടുപടം വിരിക്കാന്‍ കഴിയുന്നില്ലായിരുന്നു.
സ്വാര്‍ത്ഥമായ ഒരു ചോദ്യമെന്നോണം ആണ്‌ താന്‍ കണ്ണടച്ചതെന്ന് അവള്‍‌ക്ക് തോന്നി. അതിനുള്ള മറുപടി ആയിരിക്കും ഒരു പക്ഷേ അടഞ്ഞ മിഴികളിലേക്കും ഇറങ്ങി വന്ന അച്ഛന്‍റെ മുഖം എന്ന്‍ ആശ്വസിക്കുകയായിരുന്നു അവള്‍.
-
പതിവിലും വളരെയധികം ക്ഷീണിതയായിരുന്നു നന്ദിനി.മുറിയിലെ നിലക്കണ്ണാടിയില്‍ പ്രതിഫലിക്കുന്ന രൂപം തന്‍റേതു തന്നെയോ എന്ന് അവള്‍ക്ക് സംശയം തോന്നി.കവിളുകള്‍ ഒട്ടിക്കിടക്കുന്നു.കണ്ണുകളില്‍ ശൂന്യത മാത്രം.തൊട്ടിലില്‍ കിടന്നു കരയുന്ന മകനെ വാരിയെടുത്ത് പുണരാന്‍ പോലും ശേഷിയില്ലാതെ ആയിരിക്കുന്നു തനിക്ക്. സ്വന്തം കുഞ്ഞിന്‍റെ കരച്ചില്‍ പോലും അസഹനീയമായി തോന്നുന്നു. അവനെ ചെന്നെടുത്ത് നെറ്റിയില്‍ ഒരു മുത്തം കൊടുകുന്നതിനു പകരം രണ്ടു കൈകളും കൊണ്ട് കാതുകള്‍ പൊത്തുകയാണ്‌ നന്ദിനി ചെയ്തത്. ഏതോ അദൃശ്യമായ ശക്തിയുടെ പ്രേരണ മൂലമാണ് താനിത് ചെയ്യുന്നത് എന്ന് നന്ദിനി കരുതിയെങ്കിലും, തന്‍റെ മനസ്സില്‍ താന്‍ തന്നെ നെയ്തു കൂട്ടിയ ചിന്തകളുടെ ഒരംശം തന്നെ ആണ്‌ ആ പ്രേരണ എന്നു ഒരു ഭയപ്പാടോടെ അവള്‍ മനസ്സിലാക്കുകയായിരുന്നു.
അത്ഭുതമെന്നോണം അവളുടെ കൈകളുടെ മതില്‍ക്കെട്ടുകള്‍‌ക്കും ആ ശബ്ദത്തെ തടയാന്‍ കഴിഞ്ഞില്ല.
അതേ വ്യക്തതയോടെ നന്ദിനിയുടെ ചെവികളില്‍ വന്ന് അലയ്ക്കുകായിരുന്നു അവളുടെ പൊന്നോമനയുടെ തളര്‍ന്ന സ്വരം.
-
ഇതെല്ലാം ഒരു സ്വപ്നമാണെന്നും ഒരു നനുത്ത തലോടലേറ്റ് ഉറക്കത്തില്‍ നിന്നുണരുമ്പോള്‍ എല്ലാം ശാന്തമാകും എന്ന് വിശ്വസിക്കാന്‍ കിണഞ്ഞ് ശ്രമിക്കുകയായിരുന്നു നന്ദിനി.
ആ തലോടലേല്‍ക്കാന്‍ അവള്‍ കൊതിച്ചു.
ആറു മാസത്തിനു മേല്‍ ആയിരിക്കുന്നു അനന്തുവുമായി അകന്ന് താമസിക്കാന്‍ തുടങ്ങിയിട്ട്. സ്നേഹത്തിന്‍റെ നൂലിഴയില്‍ തന്‍റെ ഇഴപൊട്ടിത്തുടങ്ങിയ ജീവിതത്തെ വീണ്ടും കോര്‍‌ത്തിണക്കും എന്ന് താന്‍ കരുതിയ അനന്തു, സ്നേഹം മറ്റു പല ലഹരികള്‍‌ക്കും വഴിമാറിയപ്പോള്‍ തന്നെ വിട്ടകലുകയായിരുന്നു.
രാത്രിയില്‍ ലക്കുകെട്ട് വരുന്ന അനന്തുവിന്‍റെ അവ്യക്തമായ വാക്കുകളില്‍ തിങ്ങി നിന്ന മദ്യത്തിന്‍റെയും, ശരീരത്തില്‍ പറ്റിപ്പിടിച്ച മറ്റാരുടെയോ വിയര്‍‌‌പ്പിന്‍റെയും മനം മടുപ്പിക്കുന്ന ഗന്ധം നന്ദിനിക്ക് ഒരിക്കല്‍ കൂടി അനുഭവപ്പെടുകയായിരുന്നു. എത്ര ശ്വാസം അടക്കിപ്പിടിച്ചിട്ടും അതില്‍ നിന്നു രക്ഷപ്പെടാന്‍ അവള്‍‌ക്ക് കഴിഞ്ഞില്ല.
അസഹനീയമായ ആ ഗന്ധത്തിന്‍റെ രൂക്ഷതയില്‍ അവള്‍‌ക്ക് ബോധം നഷ്ടപ്പെടുകയായിരുന്നു.
-
രാത്രിയുടെ ഇരുളില്‍ ഞെട്ടിയുണര്‍ന്ന നന്ദിനി മരം കോച്ചുന്ന തണുപ്പിലും വിയര്‍‌ക്കുകയായിരുന്നു.
എന്തെന്നില്ലാത്ത ദാഹം.
മണ്‍‌കൂജയില്‍ നിന്നു ഒരു ഗ്ലാസ്സ് വെള്ളം പകര്‍‌ന്ന് ചുണ്ടോടടുപ്പിച്ച നന്ദിനിയുടെ നാവില്‍ പടര്‍ന്നത് വെള്ളത്തിന്‍റെ നിഷ്ക്രിയത ആയിരുന്നില്ല.മറിച്ച് കുട്ടിക്കാലത്ത് ഏട്ടന്‍റെ കൈവിരലില്‍ തൂങ്ങി സ്കൂളില്‍ നിന്നു തിരികെ വരുമ്പോള്‍, കവലയിലെ കടയില്‍ നിന്ന് ഏട്ടന്‍ വാങ്ങിത്തരുന്ന നാരങ്ങാനീരിന്‍റെ സ്വാദായിരുന്നു.
പുളിപ്പില്‍ ഒളിഞ്ഞിരിക്കുന്ന മധുരം.
ഒരു വര്‍‌ഷകാലരാത്രിയിലെ കുത്തൊഴുക്കില്‍ തന്നെ വിട്ടുപിരിഞ്ഞ ഏട്ടന്‍റെ സ്നേഹത്തിന്‍റെ മധുരം.
ഹൃദയത്തിലെ തടവറയില്‍ ചങ്ങലയിട്ട് വരിഞ്ഞ ഓര്‍മ്മകളില്‍ ഒരു നീറ്റലായി ആ മധുരം വീണ്ടും പടരുന്നത് അവള്‍‌ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
-
തന്‍റെ ഇടുങ്ങിയ മുറിയുടെ ചുവരുകള്‍‌ക്കുള്ളില്‍ ശ്വാസം മുട്ടുകയായിരുന്നു നന്ദിനിക്ക്.
തുറസ്സായ ഒരു ഇടം തേടി ആ തണുത്ത രാത്രിയില്‍ എല്ലം മറന്ന് അവള്‍ നടന്നു, ആകാശത്തോട് സല്ലപിക്കുന്ന സ്വപ്നഗിരിയുടെ നിറുകയിലേക്ക്. മലമുകളിലെ തണുത്ത കാറ്റിന്‍റെ സ്പര്‍ശനമേറ്റപ്പോള്‍ അവളുടെ സിരകളിലേക്ക് തീക്ഷ്ണമായ ഒരു ചൂട് ഇരച്ചു കയറി.വര്‍ഷങ്ങള്‍‌ക്ക് മുന്‍പ് താന്‍ ജീവനുതുല്ല്യം സ്നേഹിച്ചിരുന്ന തന്‍റെ കാമുകന്‍.പക്ഷേ അയാള്‍ക്ക് തന്‍റെ ശരീരത്തിനപ്പുറം മറ്റൊന്നും കാണാന്‍ കഴിഞ്ഞിലായിരുന്നു എന്ന് അവള്‍ വേദനയോടെ ഓര്‍ക്കുകയായിരുന്നു.
ആ നിമിഷം അയാളുടെ ആലിംഗനത്തിന്‍റെ തീവ്രത നന്ദിനിയില്‍ കത്തിപ്പടര്‍‌ന്നു.
തന്‍റെ ശരീരത്തിന്‍റെ ഓരോ കണികയിലും തിരമാലകണക്ക് ആഞ്ഞടിക്കുന്ന ഒരായിരം സ്പര്‍ശനങ്ങളും ചുംബനങ്ങളും അവളുടെ മനസ്സിന്‍റെ താളം തെറ്റിച്ചു.
സമചിത്തത വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന നന്ദിനി നൈമിഷികമായ സുഖത്തിലേക്കും പിന്നെ പേടിപ്പെടുത്തുന്ന ആലസ്യത്തിലേക്കും വഴുതി വീഴുകായിരുന്നു.
-
തന്‍റെ മനസ്സ് തന്നെ പരാജയപ്പെടുത്തുന്നു എന്ന അസ്വസ്ഥമായ തിരിച്ചറിവിനൊടുവില്‍ തനിക്കു വിജയിച്ചേ മതിയാകൂ എന്ന് തീര്‍ച്ചപ്പെടുത്തുകയായിരുന്നു നന്ദിനി.
മലമുകളില്‍ നിന്നും മേഘക്കീറുകളിലൂടെ ഊളിയിട്ട് താഴ്വാരത്തിലെ പുല്‍‌പ്പരപ്പിലേക്ക് ഒരു അപ്പുപ്പന്‍ താടി പോലെ സ്വയമറിഞ്ഞോ അറിയാതെയോ അവള്‍ പറന്നിറങ്ങി.
ഹൃദയത്തിന്‍റെ സ്പന്ദനം ചിറകു വച്ച കുതിരകളുടെ കുളമ്പടിയൊച്ചകള്‍‌ക്ക് വഴിമാറുമ്പോള്‍ തന്നെ വിടാതെ പിന്തുടര്‍‌ന്ന അസ്വസ്ഥത അവള്‍‌ക്ക് സാന്ത്വനമാകുകയായിരുന്നു.

അവളുടെ മേനിയില്‍ പുല്‍നാമ്പുകളുടെ തലോടല്‍ ഇക്കിളിയാക്കി.
അവളുടെ നാവില്‍ മഞ്ഞുതുള്ളികലള്‍ തേന്‍ കിനിച്ചു.
അവളുടെ ശ്വാസത്തില്‍ പൂക്കളുടെ സുഗന്ധം പടര്‍ന്നിറങ്ങി.
അവളുടെ കാതുകളില്‍ കാട്ടരുവിയുടെ സ്വരം നിറഞ്ഞു നിന്നു.
അവളുടെ കണ്ണുകളില്‍ നക്ഷത്രങ്ങളുടെ ദ്യുതി പ്രതിഫലിച്ചു.
---

Wednesday, April 2, 2008

പോസ്റ്റ്-മോര്‍ട്ടം (അഥവാ മരണാനന്തരം )


നിങ്ങളെന്‍റെ ശിരസ്സില്‍
‍പൂക്കള്‍ കൊണ്ട് പൊതിഞ്ഞ
മുള്‍ക്കിരീടം ചാര്‍‌ത്തി

സന്ധ്യകള്‍ ലഹരി നിറച്ച
മധുപാത്രങ്ങള്‍ തേടി
പറന്നുയര്‍ന്ന ചിറകുകളില്‍
‍ഇരുമ്പാണികള്‍ ‍കുത്തിയിറക്കി.

രാവിന്‍റെ കുപ്പായത്തില്‍‍ പറ്റിപ്പിടിച്ചു തിളങ്ങുന്ന
മിന്നാമിന്നികളെ നോക്കി
പുഞ്ചിരിച്ച കണ്ണുകള്‍ക്കു മുന്നില്‍
‍ജനാലകള്‍ കൊട്ടിയടച്ചു.

തളിരിലകളെ ചിലമ്പണിയിച്ച
മഴത്തുള്ളികളുടെ സംഗീതം കേട്ട്
നിര്‍‌വൃതിയടഞ്ഞ കാതുകളെ
പ്രഭാഷണങ്ങള്‍ കൊണ്ട് വീര്‍പ്പ് മുട്ടിച്ചു.

പണിപ്പുരയില്‍ ഞാന്‍ മെനഞ്ഞെടുത്ത
വെളുത്ത ശില്പ്പങ്ങള്‍
‍അറവുശാലയിലെ തുലാസ്സില്‍ തൂക്കി
വെള്ളിക്കാശുകള്‍ വിലയിട്ട്
മനം മടുപ്പിക്കുന്ന ആഡംബരങ്ങള്‍‌ ‍വച്ചുനീട്ടി.

സ്വപ്നങ്ങളിലെ നിറങ്ങള്‍
‍തുടച്ചുമാറ്റി
ചില്ലുകൂട്ടിലെ കൃത്രിമദീപങ്ങളെ
സാക്ഷി നിര്‍ത്തി
ചായക്കൂട്ടുകള്‍ തേച്ചു വികൃതമാക്കി.

ശീതീകരിച്ച കല്ലറയില്‍
‍യന്ത്രങ്ങള്‍ നെയ്ത കച്ച പുതച്ച്
ചേതനയറ്റ്
ചോരവാര്‍ന്ന്
അഴുകിത്തുടങ്ങിയ ഹൃദയത്തെ
കാര്‍ന്നു തിന്നുന്ന ചിതലുകള്‍ക്ക് നന്ദി.
അത്താണികളില്ലാത്ത ഇടവഴികളില്‍
മാറാപ്പിന്‍റെ ഭാരമില്ലാതെ
ഇനിയെനിക്കു യഥേഷ്ടം നടന്നു നീങ്ങാം...

Saturday, March 22, 2008

അവസ്ഥാന്തരം


എന്നില്‍ വീണലിഞ്ഞ
ചാറ്റല്‍മഴയെ ഞാന്‍ സ്നേഹിച്ചിട്ടില്ല,
എനിക്കിഷ്ടം മാമ്പൂവിനോടായിരുന്നു...
കാലവര്‍ഷത്തിലെ കുത്തൊഴുക്കില്‍
‍എന്‍റെ സ്നേഹത്തിന്‍റെ പുഞ്ചിരി
ഒഴുകി മറഞ്ഞെങ്കിലോ എന്നു ഞാന്‍ ഭയപ്പെട്ടു.

എന്നെ കുളിരണിയിച്ച
മഞ്ഞുതുള്ളികളെ ഞാന്‍ സ്നേഹിച്ചിട്ടില്ല,
എനിക്കിഷ്ടം ചിത്രശലഭത്തിനോടായിരുന്നു...
ശൈത്യത്തിന്‍റെ തടവറയില്‍
എന്‍റെ സ്വപ്നങ്ങളുടെ സൗന്ദര്യം
മരവിച്ചു പോയെങ്കിലോ എന്നു ഞാന്‍ ഭയപ്പെട്ടു.

എനിക്കു ചൂടുപകര്‍ന്ന
പോക്കുവെയിലിനെ ഞാന്‍ സ്നേഹിച്ചിട്ടില്ല
എനിക്കിഷ്ടം പുല്‍‌നാമ്പിനോടായിരുന്നു...
എരിവേനലിന്‍റെ തീക്ഷ്ണതയില്‍
‍എന്‍റെ ഹൃദയത്തിലെ നിഷ്കളങ്കത
കരിഞ്ഞു തീര്‍‌ന്നെങ്കിലോ എന്നു ഞാന്‍ ഭയപ്പെട്ടു.

എന്നുള്ളില്‍ ലഹരി നിറച്ച
വാസന്തചന്ദ്രികയെ ഞാന്‍ സ്നേഹിച്ചിട്ടില്ല,
എനിക്കിഷ്ടം മഴവില്ലിനോടായിരുന്നു...
രാത്രിയുടെ കമ്പിളിപ്പുതപ്പിനടിയില്‍
എന്‍റെ ഓര്‍മ്മയിലെ നിറങ്ങള്‍
മങ്ങിപ്പോയെങ്കിലോ
എന്നു ഞാന്‍ ഭയപ്പെട്ടു.

കാലമേറെക്കഴിഞ്ഞില്ല,

മാങ്കനികള്‍
ഇലകള്‍‌ക്കു പിന്നില്‍
സ്വയം കൂടുകള്‍ തീര്‍ത്തു..
ശലഭങ്ങള്‍
പൂന്തേന്‍ നുകരാന്‍
നോക്കെത്താ ദൂരങ്ങള്‍ തേടി...
പുല്‍‌ക്കൊടി
കണ്ണുകള്‍ പൂട്ടി
കാറ്റിന്‍റെ താരാട്ടില്‍ മയങ്ങി...
മഴവില്ല്
പടിഞ്ഞാറേ മാനത്ത്
കടലിന്‍റെ കൈകളെപ്പുല്‍കി...

എങ്കിലും,
എന്നിലെ സ്നേഹം വറ്റിയില്ല
എന്‍റെ സ്വപ്നങ്ങള്‍ പൊലിഞ്ഞില്ല
എന്‍റെ ഹൃദയം തകര്‍ന്നില്ല
എന്‍റെ ഓര്‍മ്മകള്‍ മരിച്ചില്ല...
എന്തെന്നാല്‍,
മഴമേഘങ്ങളും
മഞ്ഞണിഞ്ഞ ശിഖരങ്ങളും
പൊന്‍‌വെയിലുംരാവിന്‍റെ സംഗീതവും
ഇന്നും എന്നോടൊപ്പമുണ്ട്...

Wednesday, February 27, 2008

ആശാനക്ഷരമൊന്നു പിഴച്ചാല്‍


ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ തന്‍റേതായ രീതിയില്‍ അപഗ്രഥിച്ച്, പ്രായോഗിക തലങ്ങളില്‍ അവയെ എത്തിച്ച ജീവിതം ആണ് ഈയുള്ളവന്‍റേത്. ഈ പറഞ്ഞതു കേട്ട് തിരിഞ്ഞും മറിഞ്ഞും മലര്‍‌ന്നും കമിഴ്ന്നും കിടന്നു ചിരിക്കുന്ന സഹ-അലവലാതികളോട് എനിക്ക് അനുകമ്പയുണ്ട്. അല്ലെങ്കിലും മഹാന്‍‌മാരെ തിരിച്ചറിയാന്‍ ലോകം എന്നും വൈമനസ്യം കാണിക്കുന്നതാണല്ലോ പതിവ്... എന്നിലെ പ്രതിഭയെ തരിച്ചറിഞ്ഞു കഴിയുമ്പോള്‍,പ്രതിമകള്‍ സ്ഥാപിച്ച് അവയില്‍ ഹാരങ്ങള്‍ അണിയിക്കരുതേ എന്നു താഴ്മയായി അപേക്ഷിച്ചു കൊള്ളുന്നു, പ്രാവിനും കാക്കയ്ക്കും കംഫര്‍ട് സ്റ്റേഷന്‍ പണിയാന്‍ സര്‍‌ക്കാര്‍ ബഡ്ജറ്റില്‍ തുക നീക്കി വക്കുന്നതു വരെ എങ്കിലും...

മേല്‍‌പ്പറഞ്ഞതിനു തെളിവെന്നോണം ഈ കുറിപ്പ്...


ഇത്തവണ ഈയുള്ളവന്‍റെ കാലചക്രം ഉരുണ്ട് ചെന്നു നില്‍ക്കുന്നത് പ്ലസ് റ്റൂ കാലഘട്ടത്തിലാണ്‌. അത്യാവശ്യം നല്ല ശീലങ്ങള്‍ വാതില്‍‌പ്പടിക്കല്‍ മുട്ടി തുടങ്ങിയ സമയം. ഗാന്ധിജിയുടെ വീക്ഷണത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ സ്വാശ്രയം, സ്വയം പര്യാപ്തം എന്നീ ആശയങ്ങള്‍ ജീവിത്തത്തില്‍ പകര്‍‌ത്തി തുടങ്ങിയ കാലഘട്ടം. വീട്ടില്‍ നിന്ന് വട്ടചിലവ്, കുരുട്ട് പരിപാടികള്‍ എന്നിവയ്ക്ക് കാശ് മേടിക്കാന്‍ പറ്റില്ല എന്ന അവസ്ഥയില്‍ കണ്ടു പിടിച്ച ഒരു ഉപായമായിരുന്നു പാര്‍ട്ട് ടൈം ജോബ്.


അന്ന് നാട്ടിലെ എന്‍റെ സുഹൃത്തുക്കളില്‍ അഗ്രഗണ്യരായ ചില തലമൂത്തവര്‍ ചേര്‍ന്ന് ഒരു സ്ഥാപനം നടത്തിപ്പോന്നിരുന്നു. സ്ഥാപനം എന്നു പേരിട്ട് വിളിക്കാന്‍ മാത്രമൊന്നും ഇല്ലെങ്കില്‍ സാമാന്യം വരുമാനം കിട്ടുന്ന പരിപാടി ആയിരുന്നു. ഇലക്ക്ട്രിക്കല്‍ വയറിംഗ്, പ്ലമ്പിംഗ്, പെയിന്‍റിംഗ് എന്നിങ്ങനെ പല മേഖലകളില്ആയി ബ്രദേഴ്സ് കണ്‍സള്‍ട്ടന്‍സിയുടെ സേവനം വ്യാപിച്ചു കിടന്നിരുന്നു. ആ സ്ഥാപനത്തില്‍ ആയിരുന്നു തൊഴില്‍ മേഖലയിലേക്കുള്ള ഈയുള്ളവന്‍റെ കന്നി കാല്‍‌വയ്പ്പ്.


തുടക്കത്തില്‍ പെയിന്‍റ് പാട്ട തുറക്കല്‍, ചുമരില്‍ നിന്ന് പായല്‍ ഇളക്കി കളയല്‍, അതെടുത്ത് ഇവിടെ കൊടുക്കല്‍, ഇതു ചുമന്ന് അങ്ങോട്ട് മാറ്റല്‍ തുടങ്ങിയ അപ്രന്‍റീസ് പണികള്‍ ആയിരുന്നു. എങ്കിലും കിട്ടുന്ന കൂലിക്ക് ആത്മാര്‍ഥമായി തന്നെ ഈയുള്ളവന്‍ പണി ചെയ്തു പോന്നു. ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതു കൊണ്ടുള്ള മറ്റൊരു നേട്ടം, വളഞ്ഞ വഴിക്ക് വന്നു ചേരുന്ന സമ്പാദ്യം വലിപ്പച്ചെറുപ്പ ഭേദമന്യേ, കൃത്യമായി പങ്ക് വചു പോന്നിരുന്നു എന്നതാണ്‌. എസ്റ്റിമേറ്റ് കൂട്ടി എഴുതി കിട്ടുന്നതും, ഡീലറിനോടുള്ള ഡീലിംഗ് വച്ച് ബില്‍ ഡീറ്റെയില്‍ ചെയ്തുണ്ടാക്കുന്ന ഡീലുകളും, രാത്രിബത്തയും എല്ലാം കൂടിയാകുമ്പോള്‍ നാലു പേരുടെ മുന്നില്‍ പറയാന്‍ നാണക്കേട് തോന്നാത്ത ഒരു തുക കൈയില്‍ വന്നു ചേരുമായിരുന്നു.

അങ്ങനെ ഇരിക്കെ ഒരു മെയ്മാസപ്പുലരിയില്‍ ഈയുള്ളവന്‍റെ സ്വപ്നസാക്ഷാത്കാരമെന്നോണം അപ്രന്‍റീസ് പണി അല്ലാത്ത ഒരു ഫുള്‍ ലെംഗ്ത് അസൈന്‍‌മെന്‍റ് കൈയില്‍ വന്നു ചാടി. ബാക്കി ചേട്ടന്മാര്‍ "ഫുള്‍" അടിക്കാന്‍ പോയതുകൊണ്ടും, ഏറ്റവും എളുപ്പം പരിപാടികളില്‍ ഒന്നായ ബാനര്‍ എഴുത്തായതുകൊണ്ടും കൂടി ആവാം, സത്യന്‍ ഭായ് സംഭവം എന്നെ ഏല്‍‌പ്പിച്ചു. പുതുതായി തുടങ്ങുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളിനു വേണ്ടി ഒരു പത്ത് ബാനര്‍ എഴുതി ഉണ്ടാക്കുക, അത്ര തന്നെ. മാറ്ററും തുണിയും പെയിന്‍റും കൈയില്‍ ഏല്‍‌പ്പിച്ച്, വൈകുന്നേരത്തിനകം സംഭവം റെഡി ആക്കിയാല്‍ "സ്പെഷല്‍ ക്വോട്ട" തരാം എന്ന വാഗ്‌ദാനവും തന്ന് പുള്ളിയും പതുക്കെ സോഡയും അന്വേഷിച്ച് പുറപ്പെട്ടു.


വീണു കിട്ടിയ സുവര്‍‌ണ്ണാവസരം ഒരിക്കലും പാഴാകരുതല്ലോ എന്നു കരുതി, ആത്മാര്‍ത്ഥമായി തന്നെ ഞാന്‍ ബാനര്‍ എഴുത്ത് ആരംഭിച്ചു. വൈകുന്നേരം ആറു മണിയോടെ സംഭവം റെഡി.

റോഡ് സൈഡിലും കവലയിലും ഒക്കെ വലിച്ചു കെട്ടന്‍ ബാനര്‍ കെട്ട് കുമാറ്ജിയുടെ കൈയില്‍ ഏല്‍‌പിച്ച് "സ്പെഷല്‍ ക്വോട്ട" സ്വപ്നം കണ്ട് ഈയുള്ളവന്‍ വീട്ടിലെത്തി അത്താഴം ഒക്കെ കഴിഞ്ഞ് റ്റി.വി. യും കണ്ട് ഇരിക്കുമ്പോളാണ്‌ സത്യന്‍ ഭായിയുടെ വരവ്. ഹര്‍ഭജന്‍ സിംഗിനെ കണ്ട സൈമണ്ട്സിനെപ്പോലെ കോപാക്രാന്തനായി വരുന്ന സത്യന്‍ ഭായിയെ കണ്ടപ്പൊ ഞാന്‍ ഒന്നു ഞെട്ടി. പോരാത്തതിനു ഞാന്‍ എഴുതിയ ബാനറുകളും കൊണ്ടാണൂ പുള്ളിയുടെ വരവ്.

വന്നു കേറിയതും ഒറ്റ ചോദ്യമായിരുന്നു... "ഡാ..... ആരാടാ നിന്നെ എഴുത്തും വായനേം പടിപ്പിച്ചത്?? ഡാ.. എവിടെടാ??? "


കിലുക്കത്തിനെ ഇന്നസെന്‍റിനെപ്പോലെ "ഡാന്നാ...... " എന്നു ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും സംഗതിയുടെ കിടപ്പു വശം മനസ്സിലാകാഞ്ഞതു കൊണ്ട് ഞാന്‍ വിനയാന്വിതനായി മാത്രം ചോദിച്ചു.. "എന്ത് എവിടെടാന്ന ഭായ്?? "


ബാനര്‍ നിവര്‍ത്തി കാണിച്ചു കൊണ്ട് കോപം നിയന്ത്രിക്കാന്‍ പാടു പെടുന്ന സത്യന്‍ ഭായ് പറഞ്ഞു "ഡ .. എവിടേന്നു തന്നെ... നീ എന്നെ ജീവിച്ചു പോകാന്‍ സമ്മതിക്കില്ല അല്ലേ... ഇനി ആ സ്കൂള്‍ മാനേജര്‍ എന്നെ വിളിക്കാന്‍ തെറിയൊന്നും ബാക്കി ഇല്ല.."


ബാനറിലെ വാക്കുകള്‍ കണ്ട് ഞാനും ഒന്നു ഞെട്ടി.


"ശ്രീ ശങ്കരാ (ഇംഗ്ലീഷ് മീഡിയം) എയ്ഡ്സ്കൂള്‍

‌അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു...""

എയ്ഡഡ് സ്കൂള്‍" എന്നതിലെ ഒരു "ഡ" കാണാനില്ല തന്നെ...


എയ്ഡ്സിന്‍റെ സ്കൂള്‍ ആണോ നടത്തുന്നത് എന്നറിയാന്‍ ഫോണ്‍ ചെയ്ത ചില വിരുതന്മാരോടുള്ള ദേഷ്യം മാനേജര്‍ സത്യന്‍ ഭായിയോട് തീര്‍ത്തതിനെ ഞാന്‍ ഒരിക്കലും കുറ്റം പറയില്ല.
-----------------------------------------------------------------------------------
വാല്‍‌ക്കഷണം

---------------


വര്‍ഷങ്ങള്‍‌ക്കു ശേഷം കോളെജ് മാഗസിന്‍ എഡിറ്റോറിയല്‍ ബോര്‍ഡ് മെംബര്‍ ആയപ്പോള്‍ പ്രൂഫ് റീഡിംഗിനു ഈയുള്ളവന്‍റെ മുന്നില്‍ വന്ന ഓരോ കൃതികള്‍ വായിക്കുമ്പോഴും മനസ്സില്‍ ഈ സംഭവം തങ്ങി നിന്നിരുന്നു.

ഒരു കലാകാരന്‍റെ ധര്‍മ്മസങ്കടം


വായിനോട്ടം ഒരു കലയാണ്‌.


ആസ്വാദനം ഒരു കലാരൂപമാണെന്ന അടിയുറച്ച വിശ്വാസത്തില്‍ നിന്നാണ് ഈയുള്ളവന്‌ ലോകത്തിന്‍റെ ഗതിയെത്തന്നെ മാറ്റിമറിക്കാന്‍ പോന്ന മേല്‍‌പ്പറഞ്ഞ ആശയം മുന്നോട്ട് വയ്ക്കാന്‍ ധൈര്യം കിട്ടുന്നത്. സൗന്ദര്യാരാധനയുടെ സോഷ്യലിസ്റ്റ് പ്രതിരൂപം എന്ന നിലയ്ക്കു വേണം നാം വായിനോട്ടത്തെ കാണാന്‍. ചിത്രകല, ശില്പകല തുടങ്ങിയ പെറ്റി ബൂര്‍ഷ്വാ സൗന്ദര്യസങ്കല്‍‌പ്പ വിചാരധാരകളില്‍ നിന്ന് വിട്ടുമാറി, ചിന്താക്കുഴപ്പം ഉളവാക്കുന്ന ആശയ-സിദ്ധാന്ത പ്രക്രിയകളെ തട്ടിയകറ്റി സ്വന്തമായി നിലകൊള്ളുന്ന പ്രതിഭാസം. സാധാരണക്കാരില്‍ സാധാരണക്കാരനായ മനുഷ്യന്‍റെ സര്‍‌ഗ്ഗശക്തിയെയും സൗന്ദര്യബോധത്തെയും ഉല്‍‌ബോധിപ്പിക്കുന്ന, അനന്ത സാധ്യതകള്‍ ഉള്‍‌കൊള്ളുന്ന മഹത്തായ ആ കലയില്‍ ഈയുള്ളവന്‍റെ സംഭാവനയെക്കുറിച്ചാകട്ടെ ഇന്നത്തെ കുറിപ്പ്.



കലയുടെ ആലയമാണല്ലോ കലാലയം. ഈയുള്ളവന്‍റെ കലാലയ ജീവിതത്തിലെ കലാപരമായ ലീലാവിലാസങ്ങളുടെ ആഴവും പരപ്പും മുന്‍പ് കുറിച്ചിട്ട വങ്കത്തരങ്ങളിലൂടെ മാന്യ വായനക്കാര്‍ ഒരു പരിധി വരെ എങ്കിലും മനസ്സിലാക്കിയിരിക്കും എന്നു വിശ്വസിക്കട്ടെ. ആ നാലു വര്‍‌ഷങ്ങളില്‍, വായിനോട്ടം എന്ന കലയെ പരിപോഷിപ്പിക്കാന്‍ ഈയുള്ളവനും സഹ-കലാകരന്‍ കാദറുകുട്ടിയും വളരെയധികം പ്രയത്‌നിച്ചിരുന്നു എന്നു എടുത്തു പറയേണ്ട ആവശ്യം ഇല്ലല്ലോ.

ആഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങള്‍ അക്ഷരാര്‍‌ത്ഥത്തില്‍ തന്നെ "ചാകര" മാസങ്ങള്‍ ആയിരുന്നു. വിദ്യയോടുള്ള ആര്‍ത്തിയുമായി പുതിയ വിദ്യാര്‍ത്ഥി(നി)കള്‍ കോളേജിലേക്ക് കൂട്ടമായി പറന്നണയുന്ന സുന്ദരങ്ങളായ അറുപത് ദിനങ്ങള്‍... ഇങ്ങനെ വരുന്ന വിദ്യാര്‍ത്ഥിനികള്‍‌ക്ക് അഭയവും താങ്ങും തണലും കിടപ്പാടവും എല്ലാമായി വിളങ്ങിനിന്നിരുന്ന നാടിന്‍റെ ഐശ്വര്യമായ ലേഡീസ് ഹോസ്റ്റല്‍ ഞങ്ങള്‍ താമസിച്ചിരുന്ന വീടിന്‍റെ ഒരു പ്ലോട്ട് അകലെ മാറി ആയിരുന്നു സ്ഥിതി ചെയ്തിരുന്നത്. വൈകിട്ട് ആറ് മണിയോടടുപ്പിച്ച് വീടിന്‍റെ തെക്കു വശത്തുള്ള വരാന്തയില്‍, കൈയില്‍ പുസ്തകവുമേന്തി (ചുമ്മാ ഒരു ജാടക്ക്, വല്ല നാനയോ വെള്ളിനക്ഷത്രമോ ആയാലും മതി) ഇരിപ്പുറപ്പിക്കുന്നത് ഈ സമയത്തെ പതിവ് ദിനചര്യ ആയിരുന്നു. ഹോസ്റ്റലില്‍ നിന്നും അമ്പലത്തിലേക്ക് പ്രവഹിക്കുന്ന സുന്ദരിമാരെ കാണാന്‍ അതിലും മികച്ച ഒരു വാച്ച് പോയിന്‍റ് ഭൂമി മലയാളത്തില്‍ വേറേ ഉണ്ടോ എന്നു സംശയമാണ്‌.


കുളിച്ച് സുന്ദരിക്കുട്ടപ്പികളായി അമ്പലത്തിലേക്ക് തരുണീമണികള്‍ നടന്നു നീങ്ങുമ്പോള്‍ തന്നെ, പുതിയ കുറ്റികളെ (അക്ഷരപ്പിശകല്ല, കുറ്റികള്‍ എന്നു തന്നെ ആണ്‌ ഉദ്ദേശിച്ചിരിക്കുന്നത്. മനസ്സിലാക്കുന്നവര്‍ മനസ്സിലാക്കട്ടെ) ഈയുള്ളവനും കാദറും കൂടെ നോട്ടമിട്ടു വയ്ക്കും. അവര്‍ തിരിച്ചു വരാറായി എന്ന് ഏകദേശം ഉറപ്പാകുന്ന സമയത്ത്, ഹോസ്റ്റലിന്‍റെ ഗേയിറ്റിനു മുന്നില്‍ തന്നെയുള്ള പഞ്ചാരക്കടയിലേക്ക് നീങ്ങും. "ഒരു നോക്കു (നല്ലോണം) കാണാന്‍ , ഒരു വാക്ക് (ചീത്തയായാലും മതി) കേള്‍‌ക്കാന്‍, ഒരുമിച്ചാ ദുഃഖത്തില്‍ പങ്കു ചേരാന്‍ (??? കവികള്‍‌ക്ക് ഭാവന കുറവാണോ?) ...".


പിന്നെ ബാക്കി കലാരചന അവിടെയിരുന്നാണ്. കച്ചേരിക്കു പക്കമേളം പോലെയാണ്‌ , വായിനോട്ടത്തിന്‌ അല്ലറ ചില്ലറ കമന്‍റ് അടി. എങ്കിലും സഭ്യതയുടെ അതിര്‍‌വരമ്പുകള്‍‌ക്ക് ഉള്ളില്‍ നില്‍‌ക്കുന്നതും, മൃദുലവികാരങ്ങളെ യാതൊരു വിധത്തിലും വ്രണപ്പെടുത്താത്ത നിരുപദ്രവകാരികളായ കമന്‍റുംകള്‍ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ എന്നത് ഈയവസരത്തില്‍ എടുത്ത് പറയാന്‍ ആഗ്രഹിക്കുന്നു. ഇത്തരം ചെറിയ പ്രസ്താവനകള്‍ ഞങ്ങളുടെ പ്രിയപ്പെട്ട സഹപാഠിനികള്‍ ഒരളവു വരെ സസന്തോഷം ആസ്വദിച്ചിരുന്നു എന്നതും വാസ്തവമാണ്‌. സഹജീവനത്തിന്‌ മറ്റൊരു മാതൃക. കാക്കയുടെ വിശപ്പാണല്ലോ പശുവിന്‍റെ സ്കിന്‍ ലോഷന്‍...മേല്‍‌പ്പറഞ്ഞ വിഭാഗങ്ങളില്‍ പെടാത്ത കമന്‍റുകള്‍ സ്വകാര്യ സംഭാഷണങ്ങളില്‍ ഒതുങ്ങി നിന്നിരുന്നു. (നെഞ്ചത്തേറ്റ ചവിട്ട് ഭഗവാനു അലങ്കാരമായി കൊണ്ടു നടക്കാം, അതു പോലെ ആവില്ലല്ലോ എന്‍റെ ശ്യാമകപോലങ്ങളില്‍ ഏതെങ്കിലും ദേവിയുടെ പാദുകചിഹ്നം പതിഞ്ഞാല്‍...)


അങ്ങനെയുള്ള ഒരു സായംസന്ധ്യയില്‍ രണ്ട് പുതിയ അവതാരങ്ങള്‍ കണ്ണില്‍ പെട്ടു. ഓളപ്പരപ്പിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി, അടിസ്ഥാന‍പരമായ ഒരു അവലോകനത്തിനു ശേഷം, കാദര്‍ ഒരു തീരുമാനത്തിലെത്തി, നീല അവനും മഞ്ഞ എനിക്കും. ആവേശാധിക്യമോ, ആക്രാന്തം കൊണ്ടോ എന്തായാലും ആ പ്രസ്താവന അല്പ്പം ഉറക്കെ ആയിപ്പോയി. 2000 വാട്ട്സിന്‍റെ ഹോട്ട് പ്ലേറ്റ് തോറ്റുപോകുന്ന രീതിയില്‍ ദഹിപ്പിക്കുന്ന ഒരു നോട്ടമായിരുന്നു മറുപടി ആയി വന്നത്. ആ പരിസരത്തുണ്ടായിരുന്ന സകലമാന ചരാചരങ്ങളും അതു ശ്രദ്ധിക്കുകയും ചെയ്തു. പൊട്ടിച്ചിരിയുടെ ട്രെയിലറുകള്‍ അങ്ങിങ്ങായി പ്രദര്‍ശനവും തുടങ്ങി.



പെട്ടെന്നുണ്ടായ തിരിച്ചടിയില്‍ സ്വല്‍‌പ്പം ബാക്ക്ഫുട്ടില്‍ ആയെങ്കിലും, ഞങ്ങള്‍ സമചിത്തത വീണ്ടെടുത്ത് കാര്യങ്ങള്‍ അപഗ്രഥിക്കാന്‍ ആരംഭിച്ചു.


ബി. സി. എ വിദ്യാര്‍ഥിനികള്‍ എത്തിയിട്ടില്ല.ഞങ്ങളുടെ ബി.ടെക് സഹപാഠിനികള്‍ ജൂനിയെഴ്സിനു കൊടുക്കുന്നതിലും വളരെ അധികം ബഹുമാനം ഇവര്‍‌ക്ക് കൊടുക്കുന്നുണ്ട്.എന്നാല്‍, എം. സി. എ ചേച്ചിമാരോട് കാണിക്കുന്നത്ര അടുപ്പം ഇല്ല താനും.


മാനം കപ്പലു കയറിക്കഴിഞ്ഞു, ഇനിയിപ്പൊ നഷ്ടപ്പെടാന്‍ കുഛ് നഹി എന്നു മനസ്സിലാക്കിയ ഞങ്ങള്‍ പഞ്ചാരക്കടയില്‍ ഹാജരുണ്ടായിരുന്ന ശ്രീക്കുട്ടിയോട് കാര്യവിവരം തിരക്കി. (ശ്രീക്കുട്ടി സഹ-അലവലാതി സഖ്യത്തിലെ പോളിറ്റ് ബ്യൂറോ മെമ്പര്‍ സ്ഥാനം അലങ്കരിക്കുന്ന ചുരുക്കം പെണ്‍പുലികളില്‍ ഒരാളായിരുന്നു). ശ്രീക്കുട്ടി പറഞ്ഞ വാക്കുകള്‍ പട്ടച്ചാരായം വെള്ളം ചേര്‍ക്കാതെ അടിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു പ്രതീതിയാണ്‌ എന്‍റെ ഉള്ളില്‍ ജനിപ്പിച്ചത്..




ആ രണ്ട് സുന്ദരിമാര് കോളേജില്‍ പുതുതായി ജോയിന്‍ ചെയ്ത ഗസ്റ്റ് ലെക്‌ചറര്‍മാരായിരുന്നു.
------------------------------------------------------------------------------------------

വാല്‍‌ക്കഷണം

------------ -----
പിറ്റേ ദിവസം മുഴുവനും തലതാഴ്തിപ്പിടിച്ച് മാത്രം കോളേജില്‍ നടന്ന എന്നോട് "സാരമില്ലടോ.. ഇങ്ങനെ ചില കുസൃതികള്‍ ഇല്ലെങ്കില്‍, കോളേജ് ലൈഫിനു എന്താ ഒരു രസം " എന്നു ചോദിച്ച ആ മിസ്സിനോട് ഈയുള്ളവന്‍റെ ആദരവ്‌ പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണ്‌. "മിസ്സേ, യൂ ആര്‍ സിമ്പ്ലി ഗ്രേറ്റ്.. :) "


Friday, February 8, 2008

പവര്‍ കട്ട്..


"പാപി ചെല്ലുന്നിടം പാതാളം" എന്നാണല്ലോ പഴമൊഴി. അതു അക്ഷരം പ്രതി സത്യമാണെന്നു ഈയുള്ളവന് ബിരുദ പഠനകാലത്ത് ബോധ്യപ്പെട്ടു എന്നു ഇതിനകം എല്ലാ മാന്യ സുഹൃത്തുക്കള്‍‌ക്കും മനസ്സിലായി കാണുമല്ലോ..

അതിലേക്കായി ഒരു ഉദാഹരണം കൂടി സമര്‍‌പ്പിക്കുന്നു!


പാതാളത്തിന്‍റെ വാതില്‍‌പ്പടിക്കല്‍ നില്‍‌ക്കുന്ന സമയം...

ഒന്നാം വര്‍ഷം...

പഠിച്ചു നന്നാവാം എന്ന അഹങ്കാരം ബാക്കി നില്‍‌ക്കുന്ന കാലഘട്ടം.


ഞാന്‍ വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന ഒരു സംഭവം ആണ് ഇലക്റ്റ്രിക്കല്‍ ലാബ് സെഷന്‍.. കാരണങ്ങള്‍ പലതാണ്‌.


1) മൂന്നു മണിക്കൂര്‍ ക്ലാസ്സില്‍ ഇരുന്നു ബോര്‍ അടിക്കുന്നതിലും വളരെ ഭേദം.എന്തെങ്കിലും ഒക്കെ കുരുത്തക്കേട് കാണിച്ച് സമയം കളയാം..


2) വെള്ളിയാഴ്ച ഉച്ചക്കു ശേഷമായതു കൊണ്ട്, പെട്ടെന്നു ചെയ്തു തീര്‍ത്ത് നേരത്തെ വീടു പിടിക്കാം..


3) പെണ്‍‌കുട്ടികള്‍ ജീന്‍സും കുട്ടി ഷര്‍ട്ടും ധരിച്ചു വരും.. (കണ്ണിനു ഒരു കുളിര്‍‌മ്മ.. സ്ഥിരം ചുരിദാറില്‍ നിന്നൊരു വ്യത്യാസം.. അത്രയെ ഉള്ളു.. ഉള്ളതു കൊണ്ട് ഓണം പോലെ.. )


4) പിന്നെ പണ്ട് അല്ലറ ചില്ലറ പണികള്‍ ചെയ്തുള്ള പ്രവൃത്തി പരിചയത്തിനെ അഹങ്കാരവും.



പതിവുപോലെ കടം മേടിച്ച ടൂള്‍ കിറ്റും, വല്ലവന്‍റേം റെക്കോഡ് ബുക്കും കൈയിലേന്തി ,ഒന്നാം സ്വാതന്ത്ര്യ സമരകാലത്തു പോളീഷ് ചെയ്ത ഷൂസും ധരിച്ച് ലാബിലേക്കു പ്രവേശിച്ചു. അന്നത്തെ പ്രാക്റ്റികല്‍ സ്റ്റെയര്‍ക്കേസ് വയറിംഗ് ആയിരുന്നു. രണ്ട് സ്വിച്ചും ഒരു ബള്‍ബും.. വെറും ചീള്‌ കേസ്.. ഇതൊക്കെ നമ്മള്‍ എത്ര കണ്ടതാ... സര്‍ക്യൂട്ട് ഡയഗ്രം ഒക്കെ മാറ്റി വച്ച്, ഒരു പക്കാ പ്രൊഫഷണല്‍ രീതിയില്‍ ഞാന്‍ വയറിംഗ് ആരംഭിചു. പത്ത് മിനിറ്റില്‍ സംഭവം റെഡിമണി മുണ്ടക്കയം... മായാവിയെ കുപ്പിയലാക്കിയിട്ടു കുട്ടൂസന്‍ നില്‍കുന്ന പോസില്‍ ആത്മവിശ്വാസത്തോടെ ഞാന്‍ പ്രിയ ടീച്ചറെ വിളിച്ചു. ഒരു ഒപ്പ് കിട്ടയാല്‍ സ്ഥലം വിടാമല്ലോ..



പ്രിയടീച്ചര്‍ വന്നു.. സ്വിച്ച് ഓണ്‍ ചെയ്തു.



ഠോ............. എന്നൊരു ഒച്ച!


ഫിലമെന്‍റ് അടിച്ചു പോയ ബള്‍ബ്ബ്..


പുക ഉയരുന്ന സര്‍ക്യൂട്ട് ബോര്‍ഡ്..


പ്രിയ ടീച്ചര്‍ തലക്കു കൈയും കൊടുത്ത്, ഹൃദയത്തില്‍ തട്ടി ഒരു വിളി ആയിരുന്നു! "അശ്വിനേ...."


(ആ വിളിയില്‍ ഒതുങ്ങിയതു ഭാഗ്യം എന്ന് ഇപ്പോള്‍ തോന്നുന്നു..)

വാല്‍‌ക്കഷണം

-----------------
"ലാബിലെയും കോളേജിലെയും സപ്ലൈ പോയതു സഹിക്കാം.. ആലപ്പുഴ ജില്ലയിലെ മൊത്തം കറന്‍റ് അടിച്ചു കളഞ്ഞില്ലേടാ മഹപാപീ" എന്നു ചോദിക്കുന്ന ചിലരെ കണ്ടില്ലെന്നു നടിച്ച് നടന്നു പോവുകയേ നിവൃത്തിയുള്ളു.

Tuesday, January 29, 2008

ക്ഷമിച്ചു എന്നൊരു വാക്ക്....


കേരം തിങ്ങും കേരള നാട്ടില്‍ ജനിച്ചു വളര്‍ന്നു പടര്‍ന്നു പന്തലിക്കുന്ന സല്‍ഗുണ സമ്പന്നന്മാരായ യുവജനങ്ങള്‍ തെങ്ങിന്‍ കള്ള് കുടിച്ചു പോകുന്നതില്‍ തെറ്റു പറയാന്‍ ആവില്ല. പ്രത്യേകിച്ചും പാവപ്പെട്ടവന്‍റെ കല്പവൃക്ഷമായ തെങ്ങില്‍ നിന്നുല്പാദിപ്പിക്കപ്പെടുന്ന എല്ലാ ഐറ്റംസിനും വിദേശ വിപണിയില്‍ വന്‍ സാധ്യതകാളുണള്ളതെന്നു പഠനങ്ങള്‍ തെളിയിച്ച സാഹചര്യത്തില്‍.ബിരുദ പഠന കാലത്ത് ഈയുള്ളവനും മുന്‍പേ സൂചിപ്പിച്ചിട്ടുള്ള സഹ അലവലാതികളുമായി ഒത്തുചേര്‍ന്ന് മേല്‍‌പ്പറഞ്ഞ ഉല്‍‌‌പ്പന്നത്തിന്‍റെ സാധ്യതകളെ സാമാന്യം മോശമില്ലാതെ ചൂഷണം ചെയ്തിട്ടുണ്ട്. ഒരു സുഹൃത്തിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ "തറവാട്ടില്‍ പിറന്ന കുടി"...


പരീക്ഷകള്‍ പരീക്ഷണങ്ങള്‍ മാത്രമായി തീര്‍‌ന്ന അവസാന വര്‍‌ഷം, പഠിച്ചെഴുതി പാസാവാം എന്ന മോഹം ഉപേക്ഷിച്ച് ഭാഗ്യദേവതയുടെ തൃപ്പാദങ്ങളില്‍ എല്ലാം അര്‍‌പ്പിച്ചു നടന്ന കാലം.


പരീക്ഷയുടെ തലേ ദിവസങ്ങളില്‍ അത്താഴവും കഴിഞ്ഞ് ഏമ്പക്കവും വിട്ട്, സ്ഥലം റ്റെലെഫോണ്‍ ബൂത്തില്‍ എല്ലാവരും ഹാജര്‍ രേഖപ്പെടുത്തും. " ഞാന്‍ വിട്ടെടേ, അടുത്ത സെമെസ്റ്ററില്‍ എഴുതാം..." എന്ന് ഏതെങ്കിലും ഒരു അലവലാതി പ്രഖ്യാപിച്ചു പോയാല്‍, സംഭവം ക്ലീന്‍... ഒരു ദീര്‍‌ഘനിശ്വാസവും വിട്ട്, എല്ലാവരും എഴുന്നേറ്റ് അടുത്ത താവളത്തിലേക്കു നീങ്ങുകയായി പിന്നെ. താവളം കല്പകോദ്യാനങ്ങള്‍ (പറയേണ്ട ആവശ്യമില്ലെന്നറിയാം, എങ്കിലും കള്ളുഷാപ്പുകള്‍ എന്നു വായിക്കാന്‍ അപേക്ഷ )തന്നെ.


"ഒരു വലുതിനു ഒരു ചെറുത് ഫ്രീ" എന്ന ബോര്‍‌ഡ് തൂങ്ങുന്ന ഏതെങ്കിലും ഒരു ഷെഡ്ഡിനകത്തേക്കു വലതു കാല്‍ വച്ചു, "ഉള്ള കാശിനു മിന്നിച്ചേക്കണേ ഭഗവാനേ" എന്നു പ്രാര്‍ത്ഥിച്ചു കൊണ്ട് പ്രവേശിക്കുന്നു. ശുദ്ധ"മായ" (കുമ്പളങ്ങാക്കലക്കില്‍ കുമ്മായം ചേര്‍ത്തുണ്ടാക്കിയ) കള്ളും, തൊടാന്‍ കപ്പയും പിന്നെ ആമ, തവള, കുളക്കോഴി തുടങ്ങി തിരിച്ചു കടിക്കുന്നതും കടിക്കാത്തതുമായ ജീവജാലങ്ങളുടെ ഭൗതികശരീരവുമൊക്കെയായി മറ്റൊരു രാത്രി സജീവമാകുന്നു. "സ്വാമിനാഥ..."യില്‍ തുടങ്ങി, നാടന്‍ പാട്ടുകളുടെ സങ്കീര്‍‌ണ്ണമായ മേഖലകളിലൂടെ സഞ്ചരിച്ച്, ബാബുരാജിനേയും കിശോര്‍ കുമാറിനെയും വന്ദിച്ച്, ഭരണിപ്പാട്ടുകളില്‍ അവസാനിക്കുന്ന സംഗീതവിരുന്നിനൊടുവില്‍, തകരവാതില്‍ കൊട്ടിയടക്കുന്നതിനു തൊട്ടു മുന്നേ സഭ പിരിച്ചു വിടപ്പെടുന്നു. രാത്രിയുടെ ഭംഗി നുകര്‍‌ന്ന്, ആളൊഴിഞ്ഞ വീഥികളിലൂടെ സ്വച്ഛന്ദം (നാട്ടുകാരുടെ തല്ലു മേടിക്കാതെ) വിഹരിച്ച്, ഏറ്റവും അടുത്തുള്ള ഒരു ഹോസ്റ്റലില്‍ അടിഞ്ഞുകൂടി കിടന്നുറങ്ങുന്നതോടെ പരിപാടിക്കു തിരശ്ശീല വീഴുന്നു.


-----------------------------------------------------------------------------


മേല്‍‌പ്പറഞ്ഞ സഭകളില്‍ ഒരെണ്ണം സ്വല്പം നീണ്ടുപോയി. പിന്നിട്ട വര്‍‌ഷങ്ങളിലെ മധുര-കയ്പ്പന്‍-പുളിപ്പന്‍ സ്മരണകള്‍ അയവിറക്കി സംസാരിച്ചിരുന്ന് നേരം പോയതറിഞ്ഞില്ല. സമയം നോക്കുമ്പോള്‍ അഞ്ചു മണി.. എങ്കില്‍ പിന്നെ സ്വന്തം ഹോസ്റ്റലിലേക്കു തിരിക്കാം എന്ന ചിന്തയുമായി ഈയുള്ളവനും സജിക്കുട്ടനും സ്വന്തം രാജശകടമായ ഹെര്‍ക്കുലീസ് സൈക്കിളില്‍ (പെട്രോള്‍ അടിക്കാനുള്ള കാശിനും കൂടെ കള്ളു കുടിച്ചാല്‍ പിന്നെ സൈക്കിളേ ശരണം) യാത്ര തിരിച്ചു. നേരം വെളുത്തിട്ടില്ല, ചെറിയ മൂടല്‍മഞ്ഞും ഉണ്ട്, പിന്നെ ഉള്ളില്‍ കിടക്കുന്ന മറ്റവന്‍റെ ലീലാവിലാസങ്ങളും. എന്തായാലും തൊട്ടു മുന്നില്‍ വരുന്ന വസ്തുക്കളല്ലാതെ ഒരു സാധനം കാണാന്‍ വയ്യ. സജിയുടെ ദൃഷ്ടിയെയും ദീര്‍ഘവീക്ഷണത്തെയും കണക്കിലെടുത്ത്, അവന്‍ സാരഥി ആകുകയും, ഈയുള്ളവന്‍ ക്യാരിയറില്‍ സ്ഥാനം പിടിക്കുകയും ചെയ്തു.
ഇടവഴിയില്‍ നിന്നു മെയിന്‍‌റോഡിലേക്കു കയറുന്ന തിരിവില്‍, അതു സംഭവിച്ചു. അവിടെ കുനിഞ്ഞു നിന്നു പുല്ലു പറിച്ചുകൊണ്ടു നില്‍ക്കുന്ന ഏതോ പാവം ഹതഭാഗ്യ(യുടെ?? / ന്‍റെ??) പിറകില്‍ ഒറ്റ ഇടി... സംഗതി പിശകാണെന്നു മനസ്സിലാക്കിയ സജി ഒരു വിധം ബാലന്‍സ് വീണ്ടെടുത്ത് പൂര്‍വാധികം ശക്തിയില്‍ ആഞ്ഞു ചവിട്ടി. അല്പദൂരം ചെന്നിട്ടും പിറകില്‍ നിന്നും ഒച്ചയൊന്നും കേള്‍‌ക്കാഞ്ഞപ്പോള്‍ ഞങ്ങള്‍ സ്വല്പം ഒന്നു ഞെട്ടി..

ഇനി മറിഞ്ഞു വീണു മര്‍മ്മത്തെങ്ങാനും തട്ട് കിട്ടി ആളെങ്ങാനും തട്ടിപ്പോയോ..

തിരിച്ചു ചെന്നു നോക്കാമേന്നായി സജി. രണ്ടും കല്പ്പിച്ച് തിരിച്ചു ചെന്നു, തെല്ലകലെ മാറി നിന്നു നോക്കി.. അപ്പോളുണ്ട് കക്ഷി ഒരു വല്ലാത്ത പൊസിഷനില്‍ ആണ്‌. എന്തായലും നില്‍ക്കുകയല്ല, എന്നാല്‍ നിലത്തു വീണിട്ടുമില്ല. കുറ്റബോധം കീഴടക്കിയ മനസ്സുമായി "സോറി ചേട്ടാ, അറിയാതെ പറ്റിയതാ... ചേട്ടനു വല്ലതും...." എന്നു ചോദിച്ചു സജി കക്ഷിയുടെ അടുത്തേക്കു നീങ്ങി. പുറകെ സൈക്കിളും തള്ളി ഞാനും.വളരെ അടുത്തെതിയപ്പോള്‍ മാത്രമാണ് ആ ഭീകര സത്യം ഞങ്ങള്‍ മനസ്സിലാക്കിയത്..



അത്‌ ഒരു ഒന്നാന്തരം സിന്ധി പശുവായിരുന്നു!!!



പൂള്ളിക്കാരി ഇതെന്തു പുകില്‍ എന്നാലോചിച്ച്, ഇവന്മാര്‍ക്കു വട്ടായോ എന്ന രീതിയില്‍ ഒരു നോട്ടവും നോക്കി, വീണ്ടും ബ്രേക്ഫാസ്റ്റില്‍ വ്യാപൃതയായി.
അന്നത്തെ പരീക്ഷ എഴുതുമ്പോള്‍, ഒരു ചോദ്യത്തിനു പോലും നേരെചൊവ്വേ ഉത്തരം അറിയില്ലായിരുന്നെങ്കിലും ചിരിയടക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടു.



--------------------------------------------------------------------------

വാല്‍ക്കഷണം:

---------------
സജി അതില്‍ പിന്നെ സൈക്കിള്‍ ചവിട്ടിയിട്ടില്ല.

വാ വിട്ട വാക്കും....

കായലും പുഴയും വയലേലകളും ഇടത്തോടുകളും പേരിനൊരല്പ്പം കരയും ആ കരയിലൊരു കലാലയവും...

ആ കലാലയത്തിലാണ്‌ ഈയുള്ളവന്‍ തന്‍റെ സാങ്കേതിക ബിരുദപഠനം പൂര്‍ത്തിയാക്കിയത്... ഒരു പുതിയ കോളേജിനു അഭിമുഖീകരിക്കേണ്ടി വരുന്ന എല്ലാ പ്രശ്നങ്ങളും ഒരു പടി മേലേ അനുഭവിക്കാനുള്ള ഭാഗ്യം സിദ്ധിച്ചവരാണു ഞങ്ങള്‍...

ആ ഭാഗ്യ പുസ്തകത്തിലെ ഒരു താള്‍ മറിയുന്ന ദിവസം, എന്തോ കോണ്‍ട്രാക്റ്റ് തര്‍‌ക്കത്തിനെ തുടര്‍ന്ന് കോളേജ് ക്യാന്‍റീന്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ തീരുമാനിക്കപ്പെടുന്നു. ഫൂഡ് അടിയില്‍ കോമ്പ്രമൈസ് ഇല്ല എന്നു പണ്ടേ തീരുമാനിച്ചുറപ്പിച്ച ഞങ്ങള്‍‌ക്ക് കോളേജ് ഇല്ലെങ്കിലും സാരമില്ല, ക്യാന്‍റീന്‍ മതി എന്നായിരുന്നു..
അതുകൊണ്ട്, ക്യാന്‍റീന്‍ അടച്ചിടാനുള്ള കോളേജ് അധികാരികളുടെ ധിക്കാരാത്മകമായ നടപടിക്കെതിരെ ശക്തമായ പ്രതിഷേഷം പ്രകടിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. സ്ഥിരം പ്രകടനങ്ങളും ഘെരാവൊയും മുദ്രാവാക്യം വിളികളും പോര, ഇത്തവണ എന്തെങ്കിലും പുതുമ വേണമെന്ന
അഭിപ്രായം ബലപ്പെടുകയും ചെയ്തു. അവസാനം സുന്ദര കലാശാലാ മന്ദിരപ്രാന്തത്തില്‍ പരസ്യമായി അടുപ്പു കൂട്ടി കഞി വച്ചു കുടിച്ചു
പ്രതിഷേധിക്കന്‍ തന്നെ തീരുമാനം ആയി.

ഉണ്ണിച്ചേട്ടന്‍റെ ചായക്കടയില്‍ നിന്നു ഒരു കലവും, സ്ഥിരം പറ്റ് കടയില്‍ നിന്നു വാങ്ങിയ അഞ്ചു കിലൊ അരിയും, പല പറമ്പുകളില്‍ നിന്നായി പെറുക്കിയ വിറകും യൂണിറ്റ് സെക്രട്ടറിയുടെ ബൈക്കില്‍ ആകെയുണ്ടായിരുന്ന നൂറു മില്ലി പെട്രോളുമായി പ്രതിഷേധ ജാഥ പുറപ്പെട്ടു. ഘോരഘോരം മുദ്രാവാക്യങ്ങള്‍ വിളിച്ചു നീങ്ങുന്ന വിദ്യാര്‍ഥി മഹാസാഗരത്തിന്‍റെ അമരത്തു കാദറുകുട്ടി തന്നെ.
ഈയുള്ളവന്‍ അരിസഞ്ചിയുമായി രണ്‍ടാം നിരയിലും. പിന്നില്‍ അകമ്പടി സേവിച്ചുകൊണ്ട് ഒരു പോലീസ് ജീപ്പും കൂടെ ആയപ്പോള്‍ സംഗതി ഉഷാറ്.. പോലീസ് പുല്ലാണെന്നു ഉറക്കെ ഏറ്റു വിളിക്കുമ്പോഴും കവിത തിയെറ്ററില്‍ നരസിംഹത്തിനു ടിക്കറ്റെടുക്കാന്‍ നിന്നപ്പോള്‍ കിട്ടിയ
ചൂരല്‍സ്പര്‍ശത്തിന്‍റെ നേരിയ നീറ്റല്‍ ഈയുള്ളവന്‍റെ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നോ എന്നൊരു സംശയം.

പ്രതിഷേധ ജാഥ കോളേജ് മുറ്റത്തെത്തി. ഹെവി മെഷീന്‍സ് ലാബ് കെട്ടിപ്പൊക്കാന്‍ ഇറക്കിയിട്ടിരുന്ന ചെങ്കല്ലുകളില്‍ നിന്നു മൂന്നെണ്ണം
ആവേശഭരിതമായ അന്തരീക്ഷത്തില്‍ ഒത്ത നടുക്ക് സ്ഥാപിച്ചു. അതിന്‍റെ മുകളില്‍ കലവും വച്ചു.. അരി കഴുകിയെടുക്കാന്‍ ഈയുള്ളവന്‍ പൈപ്പിന്‍റെ അടുത്തേക്കു നീങ്ങിയതിനു തൊട്ടു പിന്നാലെ അതു സംഭവിച്ചു. കോളേജ് പ്രിന്‍‍സിപ്പല്‍ സ്വന്തം വണ്ടിയില്‍ സമരമുഖത്തേക്കു പറന്നു വരുന്നു.
സിനിമാ സ്റ്റൈലില്‍ വണ്ടി നിര്‍ത്താനുള്ള അദ്ദേഹത്തിന്‍റെ ശ്രമത്തിനിടെ കല്ലും കലവും എല്ലാം കൂടെ ഇടിച്ചങ്ങു തെറിപ്പിച്ചു. ഒരു നിമിഷ നേരം
എല്ലാവരും ഇതികര്‍ത്തവ്യവിമൂഢരായി മുഖത്തോടു മുഖം നോക്കി നിലകൊണ്ടു. ഇങ്ങനെ ഒരു ട്വിസ്റ്റ് ആരും പ്രതീക്ഷിച്ചിരുന്നില്ലല്ലോ. ആകെ
പൊല്ലാപ്പായല്ലൊ എന്ന മുഖഭാവത്തോടെ പ്രിന്‍സിപ്പലും. "വിളിയെടാ.. പൂട്ടിയിടെടാ.." എന്നൊരു ആഹ്വാനം എവിടെനിന്നോ ഉയര്‍ന്നു വന്നു.
പൂര്‍‌വാധികം ശക്തിയില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് എല്ലാവരും കൂടെ പ്രിന്‍‍സിയെ ചുറ്റും കൂടി.

സമരം കുളമായതിന്‍റെ ചമ്മല്‍ ഒരു വശത്ത്, ചളുങ്ങിയ കലത്തിനു ഉണ്ണിച്ചേട്ടനൊടു എന്തു സമാധാനം പറയുമെന്ന ചിന്ത മറ്റൊരു വശത്ത്.
ഇതായിരുന്നു ഈയുള്ളവന്‍റെ മനസ്ഥിതി.

സംഗതി വഷളാകും എന്നു കണ്ട് വിദ്യാര്‍ത്ഥിസമ്മതനായ മറ്റൊരു അദ്ധ്യാപകന്‍ ഒരു ഉപദേശ ശ്രമം ആരംഭിച്ചു. സ്ഥിരം പല്ലവി
തന്നെ..."മാതാപിതാക്കള്‍, കഷ്ട്പ്പാട്, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ബഹുമാനം, മൂല്യച്യുതി..."....

ഇതു കേട്ടു കാദറുകുട്ടിക്കു സഹിച്ചില്ല. മുദ്രാവാക്യം വിളി നിര്‍ത്തീ സാറിനോട് അവന്‍ പറഞ്ഞു : "സാര്‍ അങ്ങനെ പറയരുത്.. സാറിനു എല്ലാ
ബഹുമാനവും ഞങ്ങള്‍ തരുന്നുണ്ട്, എന്‍റെ വാപ്പ സാറാണ് സാര്‍, പിന്നെ ഞാന്‍ എങ്ങനെ സാറിനെ ബഹുമാനിക്കാതെ ഇരിക്കും??? "


ഒരു നിമിഷത്തെ നിശ്ശബ്ദത...


പിന്നെ ചിരിയടക്കാന്‍ പാടുപെടുന്ന സമരസഖാക്കള്‍...


വാ വിട്ട വാക്കു തിരിച്ചെടുക്കാന്‍ പറ്റില്ല എന്ന‌ പഴഞ്ചൊല്ലിന്‍റെ അര്‍‌ഥം അക്ഷരം പ്രതി മനസ്സിലാക്കി അസ്തപ്രജ്ഞ്നായി നില്‍‌ക്കുന്ന കാദര്‍...


ഇതിനു എന്തു മറുപടി പറയണം എന്നറിയാതെ ഞെട്ടിത്തരിച്ചു നില്‍‌ക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകന്‍...


-----
അത്യന്തം പിരിമുറുക്കം നിറഞ്ഞ സമരമുഖം നിമിഷനേരം കൊണ്ട് ചിരിയരങ്ങായി മാറി. താന്‍ പറഞ്ഞതിന്‍റെ നേരായ പൊരുള്‍ അറിയിക്കാന്‍ കാദറുകുട്ടി നടത്തിയ ശ്രമങ്ങള്‍ കൂവലുകളുടെയും അട്ടഹാസങ്ങളുടെയും ഇടയില്‍ മുങ്ങി. തന്‍റെ വാപ്പയും ഒരു അദ്ധ്യാപകനാണ്, അതുകൊണ്ട് ഒരു അദ്ധ്യാപകനു നല്‍കേണ്ടുന്ന എല്ലാ ബഹുമാനവും താന്‍ നല്‍കുന്നുണ്ട് എന്ന്‌ പ്രഖ്യാപിക്കനുള്ള വെമ്പലില്‍ പറ്റിയ ഒരു ചിന്ന അമളി ആയിരുന്നു അത്. എങ്കിലും കാര്യങ്ങള്‍ വഷളാകതെ സമര്‍ം തീര്‍‌ക്കുവാനും, സമാധാനപരമായൊരു ചര്‍ച്ചക്കൊടുവില്‍ ഒരാഴ്ചക്കകം ക്യാന്‍റീന്‍ തുറന്നു
പ്രവര്‍‌ത്തിക്കാനുള്ള തീരുമാനും എടുപ്പിക്കാനും അതിനു കഴിഞ്ഞു.

-------------------------------------------------------------------------------------
വാല്‍‌ക്കഷണം
------------------

"എന്‍റെ ഒരു നമ്പര്‍ അല്ലായിരുന്നോടാ...." എന്നു പറയുമെങ്കിലും, ചെറിയൊരു ചമ്മല് ഈ കാര്യം സൂചിപ്പിക്കുമ്പോള്‍ ഇപ്പോളും കാദറിന്‍റെ മുഖത്തു
കാണാം.

Friday, January 18, 2008

നിര്‍‌വൃതി


ഒരു കഥാപാത്രത്തെ പരിചയപ്പെടാം..

പേരു പറയുന്നതു കോപ്പിറൈറ്റ് ലംഘനം ആകുമോ എന്ന ചെറിയ പേടിയുള്ളതു കൊണ്ട് ടിയാനെ തല്‍കാലത്തേക്ക് കുട്ടപ്പന്‍ എന്ന നാമധേയത്തില്‍ പരിചയപ്പെടുത്തുന്നു..
കുട്ടപ്പന്‍ ഒരു തനി നാട്ടിന്‍പുറത്തുകാരനാണ്‌, പഞ്ചപാവങ്ങളില്‍ രാജസ്ത്ഥാനം അലങ്കരിക്കാന്‍ എന്തുകൊണ്ടും യോഗ്യന്‍. ആകെയുള്ള ഒരു പ്രശ്നം ഇംഗ്ലീഷ് ഭാഷയോടുള്ള അടങ്ങാത്ത ഭ്രമം ആണ്‌. അവസരങ്ങളില്‍ ഉപയോഗിക്കുന്നതിനേക്കാള്‍ അനവസരങ്ങളിലാണ്‌ കുട്ടപ്പന്‍ ചേട്ടന്‍റെ ഇംഗ്ലീഷ് പ്രാവീണ്യം പുറത്തു വരിക. കവലയിലെ ചായക്കടയിലിരുന്ന്‍ "തങ്കപ്പന്‍ ചേട്ടാ, സ്വല്പം റൈസ് വാട്ടറും മാംഗോ പിക്കിളും ഇങ്ങെടുത്തേ...." എന്നു ചോദിച്ചതിന്‌ "എന്‍റെ വായിലിരിക്കുന്നതു കേക്കാതെ കഞ്ഞീം അച്ചാറും വലിച്ചു കേറ്റി എഴുന്നേറ്റു പോടാ.." എന്നു പറയുന്നതു കേള്‍കേണ്ടി വരുന്ന ഒരു പാവം മനുഷ്യന്‍റെ ആത്മവേദന മനസ്സിലാക്കാന്‍ സഹൃദയരായ വായനക്കാര്‍‌ക്ക് അലിവുണ്ടാവണം എന്ന്‍ അഭ്യര്‍ത്ഥിക്കുന്നു. "പെറ്റ തള്ളക്കു സഹിക്കില്ല ചില സമയത്തെ അവന്‍റെ ഇംഗ്ലീഷ്.." എന്നു അസൂയക്കാര്‍ പറയുമെങ്കില്‍ പോലും...

-------------------------------------------------------------------------------

ചിങ്ങമാസത്തിലെ ഒരു പകല്‍, വടക്കേതിലെ സതിച്ചേച്ചിയുടെ കല്ല്യാണം ആണ്‌. തലേ ദിവസത്തെ കലാ(പ)പരിപാടികളുടെ (കറിക്കുവെട്ടല്‍, കലക്കിക്കുടി എന്നീ തനതു കേരള കലാരൂപങ്ങള്‍) ചെറിയ ഒരു ആഫ്റ്റര്‍ ഇഫക്റ്റ് വാക്കിലും പ്രവൃത്തികളിലും ഇപ്പോളും ബാക്കി നില്‍ക്കുന്നുണ്ടെങ്കിലും, സദ്യ തുടങ്ങാറായപ്പോളെക്കും ഞങ്ങള്‍ പിള്ളേര്‍ സെറ്റ് ഓഡിറ്റോറിയത്തിനു മുന്നില്‍ ഹാജര്‍. കുട്ടപ്പന്‍ ചേട്ടനും കുളിച്ചു കുട്ടപ്പനായി, ഇന്‍ ഹരിഹര്‍ നഗറിലെ ജഗദീഷിനെപ്പോലെ സിമ്പിള്‍ ഡ്രെസ്സ് ധരിച്ചു എത്തിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ മുഖത്തിനു ചെറിയ ഒരു തിളക്കക്കുറവു കണ്ട് ഞങ്ങള്‍ കാരണം തിരക്കി .." മോര്‍ണിങ്ങില്‍ സ്വല്പം ജാക്ക്ഫ്രൂട്ട് കഴിച്ചു, അപ്പോള്‍ തൊട്ട് സ്റ്റൊമക്കിനൊരു സ്ലൈറ്റ് പെയിന്‍.. ദാറ്റ്സാള്‍‌.."

പക്ഷേ ആ സ്ലൈറ്റ് പെയിനിന്‍റെ ചെറിയ ഒരു ലാന്‍‍ഛന പോലും സദ്യ തുടങ്ങിയപ്പോള്‍ കണ്ടില്ല. "ഇങ്ങനെ തിന്നാല്‍ അണപ്പല്ലു തേഞ്ഞു പോകുമെടാ.." എന്ന മുന്നറിയിപ്പിനെ തൃണവല്‍ഗണിച്ചു കൊണ്ട്, ചെങ്കല്‍ ക്വാറി കണ്ട പൊക്ലൈനറിനെ പോലെ, ഇല വാഴയില്‍ നിന്ന പരുവമാക്കാന്‍ അദ്ദേഹത്തിനു അധികം സമയം ഒന്നും വേണ്ടി വന്നില്ല. നാലാമത്തെ ഗ്ലാസ്സ് പായസവും അകത്താക്കി.. "മോരും രസോം കൂട്ടി ഒരു പിടിയും കൂടെ പിടിച്ചാലോ.." എന്നു സംശയിച്ചു നിന്ന കുട്ടപ്പന്‍ ചേട്ടന്‍ ഒരു വിധം കണ്ട്രോള്‍ ചെയ്തു സദ്യ മതിയാക്കി.

--------------------------------------------------------------------------------

അടുത്ത ഘട്ടം എന്നത്തേയും പോലേ ഞങ്ങളുടെ ആസ്ത്ഥാനമായ മനോജിന്‍റെ വീട്ടിലെ തെക്കേമുറിയില്‍ അടിഞ്ഞു കൂടുക എന്നുള്ളതാണ്. ഓരൊ സിഗരറ്റും പുകച്ചു വിട്ട്, ചീട്ടും കളിച്ച് ഏ. ആര്‍. റഹ്‌മാന്‍റെ പാട്ടും കേട്ട് ആനന്ദസാഗരത്തില്‍ ആറാടി ഇരിക്കുമ്പോഴും കുട്ടപ്പന്‍ ചേട്ടന്‍റെ മുഖത്ത് പ്രകാശമില്ലായിരുന്നു. എന്തെങ്കിലും ചോദിക്കുന്നതിനു മുന്‍പേ, "എടാ, സ്റ്റീരിയോയുടെ വോള്യം വളരെ ലെസ്സ് അല്ലേ?, കുറച്ചു ഇന്‍‌ക്രീസ് ചെയ്യാം.. അല്ലേ?".. എന്നും മൊഴിഞ്ഞ് അല്പാല്പമായി കൂട്ടിക്കൂട്ടി അസഹനീയമായ നിലയില്‍ കൊണ്ടെത്തിച്ചു. ചെവിക്കല്ലിന്‍റെ ബേസ്മെന്‍റ് തകര്‍‌ന്നിരിക്കുന്ന ഞങ്ങളെ നോക്കി കുട്ടപ്പന്‍ ചേട്ടന്‍ പറഞ്ഞു "സോങ്സ് എപ്പോളും ഹൈ സൗണ്ടില്‍ ലിസണ്‍ ചെയ്യണം..."
അദ്ദേഹത്തിനെ മുഖത്താണെങ്കില്‍ 110 വാട്ട് ബള്‍ബിന്‍റെ തെളിച്ചവും...


പെട്ടെന്നാണ് കറന്‍റ് പോയത്..


സ്റ്റീരിയൊയുടെ കര്‍‌ണ്ണകഠോരമായ രോദനം നിലച്ചതും, ആര്‍‌പ്പുവിളികളുടെ (ആആആര്‍പ്പോഓഓഓഓഓ... ഇറോ...ഇറോ ഇറോ....) അകമ്പടിയോടെ വായുഭഗവാന്‍ കുട്ടപ്പന്‍ ചേട്ടന്‍റെ പടിഞ്ഞാറേ നടക്കലൂടെ കീഴ്പ്പോട്ടെഴുന്നള്ളിയതും മില്ലി സെക്കന്‍റുകളുടെ വ്യത്യാസത്തില്‍ ആയിരുന്നു.ഞൊടിയിടയില്‍ മുറി കാലി. "ഇതിനായിരുന്നെങ്കില്‍ വല്ല തൊഴുത്തിലു പോയി ഇരിന്നൂടേടാ മഹാപാപീ എന്ന സത്യന്‍ ചേട്ടന്‍റെ ചോദ്യം മാത്രമേ ഈയുള്ളവനു ഓര്‍ത്തെടുക്കാന്‍ ഇപ്പോള്‍ കഴിയുന്നുള്ളൂ...

--------------------------------------------------------------------------------

വാല്‍ക്കഷണം: ചമ്മലിനെക്കാളേറെ കുട്ടപ്പന്‍ ചേട്ടന്‍റെ മുഖത്തു വിളയാടി നിന്നത്‌ അഭൗമമായ ഒരു നിര്‍‌വൃതി ആയിരുന്നു.

Thursday, January 17, 2008

അങ്ങനെ ഒരു പ്രണയകാലത്ത്


താന്തോന്നിത്തരം കൈമുതലാക്കിയ ഒരു പറ്റം കൂട്ടുകാര്‍ക്കിടയില്‍, ചേരയെ തിന്നുന്ന കൂട്ടരുടെ ഇടയില്‍ അല്ലേ, നടുക്കഷ്ണം തന്നെ തിന്നു കളയാം എന്നു ചിന്തിച്ചുറപ്പിച്ചു നടക്കുന്ന കാലം.. എഞ്ചിനീയറിംഗ് എന്ന ലേബലില്‍ ആര്‍ത്തുല്ലസിച്ചു ജീവിച്ച നാലു വര്‍ഷം..
ആ യുഗത്തിലെ മഹത്തായ രണ്ടാമാണ്ടില്‍ ആണ്‌ ഈയുള്ളവനു കലശലായ ഒരു പൂതി ഉണ്ടാകുന്നത്..


പ്രേമിക്കണം..


ആര്‌, ഇന്നത് എന്നൊന്നുമില്ല.. കൂടെ നടന്നു ഓസിനു സിഗരറ്റ് വാങ്ങി വലിക്കുന്ന പല താന്തോന്നികളും ഓരോ തരുണീമണികളുമായി പഞ്ചാര അടിച്ചിരിക്കുന്നതു കാണുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകാവുന്ന നിഷ്ക്കളങ്കമായ ഒരു വികാരം..


സംഭവം അടുത്ത സുഹൃത്തും, മറ്റൊരു നടുക്കണ്ടം തീനിയും, സര്‍‌‌വോപരി പ്രണയാദി കാര്യങ്ങളില്‍ വിശാരദനുമായ കാദറുകുട്ടിയെ അറിയിക്കുന്നു..കേട്ടപ്പോള്‍ സ്റ്റാര്‍ വേള്‍ഡിലെ പരിപാടികളില്‍ മനസ്സിലാകാത്ത തമാശകള്‍ കേട്ടു അട്ടഹസിച്ചു ചിരിക്കുന്ന ഓഡിയന്‍സിനെ പോലെ തലയറഞ്ഞു ചിരിച്ചെങ്കിലും, "അളിയാ.. നിനക്കു അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കില്‍, തഥാസ്ത്തു.." എന്ന് അദ്ദേഹം അരുളിച്ചെയ്തു..
ആദ്യ ഘട്ടം വുഡ് ബി കാമുകിയെ കണ്ടെത്തുക എന്ന ക്ലേശകരമായ ഒന്നായിരുന്നു..


1) ഇതിനകം തന്നെ മറ്റുള്ളവര്‍ വളച്ചു കഴിഞ്ഞ കുട്ടികള്‍.

2) ഏതു നിമിഷവും ഏതെങ്കിലും ഒരുത്തന്‍ വളക്കും എന്നുറപ്പുള്ള കുട്ടികള്‍.

3) നമ്പര്‍ ഇറക്കിയാല്‍ തടി കേടാവാന്‍ നൂറു ശതമാനവും ചാന്‍സ് ഉള്ള കുട്ടികള്‍.

4) കാണാന്‍ നല്ല ഭംഗിയുള്ള കുട്ടികള്‍.


ഈ പറഞ്ഞ കണ്ടീഷന്‍സില്‍ എതെങ്കിലും ഒന്നില്‍ പെടുന്ന എല്ലാവരെയും ഒഴിവാക്കാന്‍ തീരുമാനിച്ചു. അവസാനത്തെ കണ്ടീഷനോടു എനിക്ക് എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും അര മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ കാദറിന്‍റെ വാദം ശരിയാണെന്നു എനിക്കും തോന്നി. കാണാന്‍ നല്ല സുന്ദരക്കുട്ടപ്പന്‍ ആണല്ലോ ഞാന്‍.. കഷ്ടിച്ചു അഞ്ചരയടി പൊക്കം, ഉടുപ്പും, ട്രൗസറും, അണ്ടര്‍‌വെയറും, ചെരിപ്പും കൂടെ ഇട്ടു തൂക്കിയാലും അഞ്ഞൂറ് ഗ്രാം തികയാനില്ലാത്ത തൂക്കം, കരി ഓയിലിനു അപകര്‍ഷതാ ബോധം ഉണ്ടാക്കുന്ന നിറം, മണ്ടരിത്തെങ്ങിലെ ഓല പോലെ ഒരു മീശ എന്നിവ മുതല്‍ക്കൂട്ടായുള്ള ഗന്ധര്‍‌വ സമാനന്‍... അങ്ങനെ ഉള്ള ഞാന്‍ സുന്ദരിമാരില്‍ സുന്ദരിമാരായവരുടെ പിറകെ എരിയും വെയിലത്തു കയിലും കുത്തി നടക്കുന്നതിനു പിന്നിലുള്ള വ്യര്‍ത്ഥതയെ മാപ്പിളപ്പാട്ടിന്‍റെ ഈണത്തില്‍ അവന്‍ പാടി കേള്‍പ്പിച്ചപ്പോള്‍ ഈയുള്ളവനു അംഗീകരിക്കാതിരി‍ക്കാന്‍ ആയില്ല..
അനവധി വാഗ്വാദങ്ങള്‍ക്കും കൂലങ്കഷമായ ചര്‍ച്ചകള്‍ക്കുമൊടുവില്‍, പെണ്‍കുട്ടി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു.



കഥ പ്രണയം കഥനായികയുടെ സമക്ഷം അവതരിപ്പിക്കുക എന്ന രണ്ടാം ഘട്ടത്തിലേക്കു കടക്കുന്നു..
പ്രേമലേഖനം, ദൂത് തുടങ്ങിയ ആശയങ്ങള്‍ പഴഞ്ചന്‍ ആണെന്ന തോന്നല്‍ ഉണ്ടാകുകയും, സല്‍ഗുണസമ്പന്നനും സുമുഖനുമായ എനിക്കു വേണ്ടി എഴുത്തു കൈ മാറാനോ, ദൂത് പറയാനോ കാദറടക്കമുള്ള ഒരു സഹ-അലവലാതിയും തയ്യാറാകില്ല എന്ന ബോധം ശക്തി പ്രാപിക്കുകയും ചെയ്തതോടെ ആ കര്‍മ്മം സ്വയം നിര്‍‌വഹിക്കാന്‍ ഈയുള്ളവന്‍ തീരുമാനിച്ചു.


നിരവധി റിഹേഴ്സലുകള്‍ക്കു ശേഷം നിശ്ചിത ദിവസം കുളിച്ചു കുട്ടപ്പനായി, വൈകിട്ടു അമ്പലത്തില്‍ പോയി, ചന്ദനക്കുറി ഒക്കെ നെറ്റിക്കു വരച്ച് ( "എന്തോന്നെടേയ്, കരിക്കലത്തില്‍ അരിമാവു പറ്റിപ്പിടിച്ച പോലെ നിന്‍റെ നെറ്റിക്ക്‌ " എന്ന ചോദ്യത്തെ കേട്ടില്ല എന്നു നടിച്ച്) ഈയുള്ളവന്‍ സ്ഥലം പഞ്ചാരക്കടയില്‍ (ബേക്കറി ആയതുകൊണ്ടും എല്ലാ പഞ്ചാരകളുടെയും പ്രഭവസ്ഥാനം ആയതു കൊണ്ടും എങ്ങനെ ചിന്തിച്ചാലും അര്‍ത്ഥവത്തായ പേരു തന്നെ..) ഹാജര്‍..
കഥാനായിക ആ സമയത്തു പഞ്ചാരക്കടയില്‍ വരുമെന്ന വിശ്വസനീയമായ സ്രോതസ്സില്‍ നിന്നു കിട്ടിയ വിവരത്തെ അടിസ്ഥാനപ്പെടുത്തി അവിടെ എത്തിയ എനിക്കു നിരാശപ്പെടേണ്ടി വന്നില്ല.. ദാ നില്‍ക്കുന്നു എന്‍റെ പ്രേമഭാജനം... ചെല്ലെടാ എന്നു ഉറക്കെ രഹസ്യം പറഞ്ഞുകൊണ്ട് കാദര്‍ എന്നെ അവളുടെ മുന്നിലേക്കു തള്ളി വിട്ടു.. എല്ലാ ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ചു അവളോടു ഞാന്‍ ചോദിച്ചു "ഹോസ്റ്റലിലേക്കാണോ? ഞാനും അങ്ങു വരെ കൂടെ നടക്കുന്നതില്‍ വിരോധം ഇല്ലല്ലൊ...കുറച്ചു കാര്യങ്ങള്‍ പറയാന്‍ ഉണ്ടായിരുന്നു.." പെട്ടെന്നുണ്ടായ ചോദ്യത്തില്‍ സ്തബ്ധയായതു കൊണ്ടായിരിക്കണം.. അവള്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല.. അവള്‍ക്കെന്തെങ്കിലും സമ്മാനം കൊടുക്കണമല്ലോ എന്ന പെട്ടെന്നുണ്ടായ ചിന്തയില്‍ ബേക്കറിയില്‍ ഇരുന്ന ഒരു പാക്കറ്റ് പാര്‍ലെ-ജി ബിസ്കറ്റും എടുത്ത്, "പറ്റില്‍ കുറിച്ചേരേ ചേട്ടാ " എന്ന് ഒരു അനൗണ്‍സ്മെന്റും നടത്തി അവളുടെ പിന്നാലെ ഞാന്‍ വച്ചു പിടിച്ചു..



നേരത്തെ തീരുമാനിച്ചുറപ്പിച്ച പ്രകാരം, അവളുടെ സ്വഭാവത്തിന്‍റെ നന്മയെ വാനോളം പുകഴ്ത്തിയും, സൗന്ദര്യം ഒരിക്കലും ഒരാളെ ഇഷ്ട്ടപ്പെടാന്‍ ഉള്ള മാനദണ്ഡം ആകരുത് എന്ന്‌ ഊന്നി പറഞ്ഞും, ചില പൈങ്കിളി ഡയലോഗുകള്‍ കാച്ചിയും നടന്നു നീങ്ങുകയാണു ഞങ്ങള്‍. അവള്‍ മറുപടി പറയുകയും, ചിരിക്കുകയും എല്ലാം ചെയ്യുന്നുമുണ്ട്.. "സംഗതി ഏറ്റു മോനേ " എന്ന് അഭിമാനപുരസരം സ്വയം അഭിനന്ദിച്ചു നടക്കുമ്പോള്‍ കൈയില്‍ ഇരിക്കുന്ന ബിസ്കറ്റ് പാക്കറ്റിന്‍റെ കാര്യം ഓര്‍ത്തു.. ഇവള്‍ ഇതു ഹോസ്റ്റലില്‍ കൊണ്ടുചെന്നാല്‍ ആകെ നാണക്കേടാകും എന്ന് തോന്നിയതു കൊണ്ടും, കാശു മുടക്കിയതല്ലേ, ഒരെണ്ണമെങ്കിലും തിന്നണ്ടേ എന്ന ഇക്കണോമിക് ഉള്‍‌വിളി ഉണ്ടായതുകൊണ്ടും, വഴിയരികില്‍ ഒരു വേലിയില്‍ ചാരി നിന്ന് ഞാന്‍ ആ പാക്കറ്റ് പൊട്ടിച്ച് അവള്‍ക്കു നേരേ നീട്ടി.. അവള്‍ അതു സസന്തോഷം സ്വീകരിക്കുകയും ചെയ്തു.. പിന്നെ ഒരു മിനിറ്റോളം അവിടെ നിന്നായി എന്‍റെ കന്നി പഞ്ചാരയടി.. ആ സുരഭില നിമിഷത്തില്‍ മുങ്ങി ഇരുന്ന ഞാന്‍, അറിയാതെ ഒരു ഓലക്കണയില്‍ പിടിച്ചു വലിക്കുകയും, വേലിയില്‍ നിന്നും സാമാന്യം വലിപ്പമുള്ള ഒരു ഓല ഊരി പോവുകയും ചെയ്തു..



"അയ്യോ.................." എന്നൊരു സ്ത്രീശബ്ദവും, തുടര്‍ന്നു "പെണ്ണുങ്ങള്‍ കുളിക്കുന്നെടത്താണോടാ നിന്‍റെ ഈ ********** " എന്നു ചോദിച്ചു കൊണ്ട് ഒരു ഭീമാകാരന്‍ എങ്ങു നിന്നെന്നില്ലാതെ ചാടിവീഴുകയും കോളറിനു കേറിപ്പിടിക്കുകയും എല്ലാം ഞൊടിയിടയില്‍ നടന്നു.. പിന്നെ എന്‍റെ ഫസ്റ്റ് ലവിനോട് " നിനക്കു നാണമില്ലേടീ ഇങ്ങനെയുള്ളവന്മാരുടെ കൂടെ നടക്കാന്‍... " എന്നലറി ചോദിക്കുകയും ചെയ്തു... സ്ഥിതിഗതികളിലെ പന്തികേട് മനസ്സിലാക്കി അവള്‍ പറഞ്ഞു " അയ്യോ ചേട്ടാ, എനിക്കറിയത്തില്ല ഈ ചെക്കനെ.. കൊറേ നേരം കൊണ്ടെന്‍റെ പുറകേ നടന്നു ശല്ല്യം ചെയ്യുവാ... ""അതുശരി.. എങ്കില്‍ കൊച്ചു ചെല്ല്‌.. ഇവനെ ഞങ്ങള്‍ നോക്കിക്കോളാം" എന്നായി "ചേട്ടന്‍"..പൊന്തിവന്ന അമര്‍ഷം അടക്കി, സ്ത്രീവര്‍ഗ്ഗത്തെ മുഴുവന്‍ ശപിച്ചു കൊണ്ട്, കിട്ടാന്‍ പോകുന്ന തല്ല് പതിന്മടങ്ങ് വര്‍ദ്ധിക്കുമല്ലോ എന്ന ചിന്തയുമായി ഞാന്‍ മരവിച്ചു നിന്നു.... ബാക്ക്ഗ്രൗണ്ടില്‍ "ഡാ ജോസേ, തങ്കച്ചാ, രാജപ്പാ ഇങ്ങോട്ടൊന്നു വന്നേടാ..." എന്ന വിളിയും മുഴങ്ങി...



-------------------------------------------------------------------
വാല്‍ക്കഷ്ണം:
മുന്‍പേ വിവരിച്ച എന്‍റെ ആകാരസൗഷ്ഠവത്തില്‍ ആകൃഷ്ടരായ നാട്ടുകാര്‍ ഈയുള്ളവനെ മര്‍ദ്ദിക്കാതെ താക്കീത് മാത്രം തന്നു വിട്ടയച്ചു (തല്ലിയാല്‍ ചത്തു പോകും, അതുകൊണ്ടാ, കേട്ടോടാ.. എന്ന പ്രഖ്യാപനം ഞാന്‍ മുഖവിലക്കെടുക്കുന്നു)

നൊമ്പരച്ചിരികള്‍


ഓര്‍മ്മ വച്ച കാലം തൊട്ട്, അമ്മയും അച്ഛനും പറഞ്ഞു തന്ന കഥകളിലൂടെ മാത്രമായിരൂന്നു എനിക്കു സ്വന്തം നാടിനെ പരിചയം.. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വീണു കിട്ടുന്ന അവധിക്കാലം..എന്തിനു നാട്ടില്‍ പോകുന്നു എന്നു പലതവണ ചോദിച്ചിട്ടുണ്ട് അമ്മയോട്... സ്കൂളിലെ സുഹൃത്തുക്കളോടൊപ്പം അവധിക്കാലം ചിലവഴിക്കാന്‍ എന്തു രസമായിരിക്കും...
പക്ഷെ, ആ വര്‍ഷവും എറണാകുളത്തേക്കു പോകുന്ന എക്സ്പ്രെസ്സ് ട്രെയിനിലെ എസ് വണ്‍ കോച്ചില്‍, രണ്ട് ഫുള്‍, രണ്ട് ഹാഫ് റിസര്‍‌വേഷന്‍ ഉണ്ടായിരുന്നു..




-----
ബന്ധുവീടുകളിലും മറ്റും ഔപചാരിക സന്ദര്‍ശനം..
സ്ഥിരം ചോദ്യങ്ങള്‍.. "എന്നു വന്നു...", "എത്ര ദിവസത്തെ ലീവ് ഉണ്ട്?.." , "മോന്‍ എത്രാം ക്ലാസ്സിലാ പഠിക്കുന്നെ?... "
ഈ ചോദ്യങ്ങള്‍ക്കു ഉത്തരം പറഞ്ഞു മടുക്കില്ലെ അച്ഛനും അമ്മക്കും?
വഴിയില്‍ കാണുന്ന മാമ്മന്മാര് ചോദിക്കുന്ന "മോന്‌ മനസ്സിലായോ എന്നെ.." എന്ന ചോദ്യത്തിനു ഒരു ചമ്മിയ ചിരിയില്‍ മറുപടി ഒതുക്കേണ്ടി വരുന്ന പത്തുവയസ്സുകാരനു ഒരുപക്ഷെ ചോദ്യത്തിലെ ആത്മാര്‍‌ത്ഥത മനസ്സിലാക്കാന്‍ കഴിവില്ലായിരുന്നിരിക്കണം... എല്ലാവരും കാണിക്കുന്ന സ്നേഹം സത്യമോ കാപട്യമോ എന്നു ചിന്തിക്കാന്‍ പോലും അന്നു മനസ്സു വികസിച്ചിട്ടു‍ണ്ടായിരുന്നില്ല..




-------
ആ വര്‍ഷത്തെ നാട്ടില്‍-പോക്കിനു പക്ഷെ, ഒരു പുതുമ ഉണ്ടായി. ഹിന്ദി പ്രചാര സഭയുടെ പരീക്ഷകള്‍ക്കു പഠിക്കാന്‍ എന്നെ നാട്ടിലെ ഒരു ട്യൂഷന്‍ സെന്ററില്‍ ചേര്‍ത്തു.. അവിടെ വച്ചാണ്‌ എനിക്കു നാട്ടില്‍ നിന്നും ആദ്യമായി സുഹൃത്തുക്കളെ കിട്ടുന്നത്..രഞ്ജിത്തും, അനീഷും, അനിതയും, വിദ്യയും, മനോജ് ചേട്ടനും... പിന്നെ അനവധി മറ്റു തനി മാരാരിക്കുളത്തുകാരും.. അവരുടെ തമാശകള്‍ മനസ്സിലാക്കാന്‍ ആദ്യം പ്രയാസമായിരുന്നു.. എന്‍റെ സംഭാഷണരീതിയും പെരുമാറ്റവും അവര്‍ക്കും ദഹിച്ചു കാണില്ല.. കാലക്രമേണ പക്ഷെ, ഞാനും അവരില്‍ ഒരാളായി തീര്‍ന്നു...
മുരളിച്ചേട്ടനെ പരിചയപ്പെടുന്നതും പി. കെ. വിദ്യാലയത്തില്‍ വച്ചു തന്നെ..


മലയാളം പഠിച്ചിട്ടില്ലാത്ത എന്നെ പഠിപ്പിച്ചേ അടങ്ങു എന്നു ഉറച്ച തീരുമാനം എടുത്ത മുരളിച്ചേട്ടന്‍..


എന്‍റെ ആദ്യത്തെ മലയാളം അദ്ധ്യാപകന്‍..


ചെറുശ്ശേരിയെയും, ആശാനെയും, കുഞ്ചന്‍ നമ്പ്യാരെയും എനിക്കു പരിചയപ്പെടുത്തിയ എന്‍റെ ഗുരുനാഥന്‍..


"കറുത്ത ചെടിച്ചട്ടികള്‍" എന്നു തെറ്റിച്ചു വായിചപ്പോള്‍, "ചെടിച്ചട്ടി അല്ലടാ.. ചെട്ടിച്ചി" എന്നു തിരുത്തി, കണ്ണ്‌ നറയുവോളം ചിരിച്ച എന്‍റെ സുഹൃത്ത്..


"ഇതുവരെ, സൈക്കിള്‍ ചവിട്ടാന്‍ അറിയില്ല " എന്നു നാണത്തോടെ കുറ്റസമ്മതം നടത്തിയ എന്നെ ചെവിക്കു പിടിച്ചു വലിച്ചു സൈക്കിളില്‍ കൊണ്ടിരുത്തി, "ആ, തുടങ്ങാം.." എന്നു പ്രഖ്യാപിച്ച എന്‍റെ ജ്യേഷ്ഠന്‍..


ആദ്യമായി ഒറ്റക്ക് സൈക്കിളില്‍ പത്തു മീറ്റര്‍ പോയി, അഭിമാനത്തോടെ തരിഞ്ഞു നോക്കിയപ്പോള്‍, അതേ അഭിമാനം പ്രതിഫലിക്കുന കണ്ണുകളുമായി, കൈ കൊട്ടി ചിരിച്ച എന്‍റെ വഴികാട്ടി...



-----


ആ വര്‍ഷം, തിരിച്ചു ട്രെയിന്‍ കയറുമ്പൊ, ഉള്ളില്‍ ആദ്യമായി നാടിനോടു എന്തെന്നില്ലാത്ത സ്നേഹം തോന്നി.. എവിടെയൊ ചെറിയ ഒരു നൊമ്പരവും, കണ്ണ് നിറഞ്ഞോ എന്നും സംശയം, പക്ഷെ, വീട്ടിലെ മൂത്ത ആണ്‍‌കുട്ടി കരയുന്നത് നാണക്കേടല്ലെ.. .



----
മുരളിച്ചേട്ടനു ജോലി കിട്ടി ജബല്പൂരില്‍.. കത്തുകള്‍ എഴുതുമായിരുന്നു.. അടുത്ത തവണ നാട്ടില്‍ ചെല്ലുമ്പൊ ഒത്തിരി വിശേഷങ്ങള്‍ പറയാന്‍ ഉണ്ടെന്നു എടുത്തെത്തെടുത്ത് എഴുതും..
പക്ഷെ, നാട്ടില്‍ ചെന്നപ്പോള്‍ ഞാന്‍ കേട്ട വിശേഷം.. ജബല്പൂരിലെ ആയിരുന്നില്ല..
ശ്വാസം അടക്കിപ്പിടിച്ചു നില്‍ക്കുന്ന അച്ഛന്‍.. ഞാന്‍ അന്നേവരെ കണ്ടിട്ടില്ലാത്ത മുഖഭാവമുമായി അമ്മ.. മനോജ് ചേട്ടനും മനീഷും കരയുന്നു.. ആംബുലന്‍സ് പുറപ്പെട്ടു പോലും, മുരളിച്ചേട്ടനെയും കൊണ്ട്.. കഥ വായിച്ചും, സിനിമ കണ്ടും മാത്രം പരിചയമുള്ള ആത്മഹത്യ എന്ന വാക്കിന്റെ യാഥാര്‍ഥ്യം ഞാന്‍ അന്നു മനസ്സിലാക്കിയിരിക്കണം...
മുരളിച്ചേട്ടന്റെ മുഖത്തിനു യാതൊരു വ്യത്യാസവും ഉണ്ടായിരുന്നില്ല.. ചിരി മാഞ്ഞിരുന്നു എന്നു മാത്രം...



------
ഓര്‍മ്മകള്‍ തീവ്രമായ അനുഭവങ്ങള്‍ ആയി മാറുന്നത്‌ അവയില്‍ വേദനയുടെയും ഇച്ഛാഭംഗങ്ങളുടെയും നിഴല്‍ വീഴുമ്പോള്‍ ആയിരിക്കണം...



------
എന്‍റെ നാടിനെയും നാട്ടുകാരെയും ഇന്നു ഞാന്‍ സ്നേഹിക്കുന്നു.. എന്തൊക്കെയോ നഷ്ടപ്പെട്ട എന്‍റെ ബാല്യത്തിനെ ഞാന്‍ യൗവനത്തില്‍ വീണ്ടെടുക്കുന്നു..

അത് താനല്ലയോ ഇതു..


സംഭവം നടക്കുന്നത്‌ മൂന്നു മൂന്നര വര്‍ഷം മുന്‍പാണ്..
കാമ്പസ് സെലക്ഷന്‍ കിട്ടിയതിന്‍റെ അഭിമാനവും, ജോലി കിട്ടിയതിന്റെ ആശ്വാസവുമായി, ഹൈദരാബാദില്‍ വന്നിറങ്ങിയ കാലം..ഐ-മാക്സ് തിയെറ്ററും, ഷോപ്പിംഗ് മാളുകളും, കുട്ടിയുടുപ്പിട്ട പെണ്‍കിടാങ്ങളും..എല്ലാം കൊണ്ടും സ്വച്ഛന്ദം വിഹരിക്കാന്‍ പറ്റിയ നഗരം..(ഇതൊക്കെ കണ്ടു സര്‍‌വവും മറന്നു വാ പൊളിച്ചു നോക്കി നിന്ന എന്നെ ഒരു പോലീസുകാരന്‍ തെലുങ്കില്‍ ചീത്ത വിളിച്ചതു മറ്റൊരു കഥ.. അതു പോട്ടെ...)



രംഗം ഒന്ന് : ഓഫീസിലെ കഫറ്റെരിയ
------------------------------------------------
എന്‍‌ട്രി ലെവെല്‍ ട്രെയിനിംഗ് നടക്കുന്ന സമയം... ബാച്ചില്‍ ഉള്ള അഞ്ചാറു അലവലാതികള്‍ക്കു ( നമ്മള്‍ പാവം മലയാളികളുടെ കാഴ്ച്ചപ്പാടില്‍ അങ്ങനെ അല്ലേ തോന്നു .. വടക്കെ ഇന്ത്യയിലെ വെടക്കന്മാര്.. ഇംഗ്ലീഷും പറഞ്ഞു വല്ല്യക്കാട്ടെ പാന്‍റ്സും, ചെറിയ ടീ-ഷര്‍ട്ടും ഇട്ടു വിലസുന്ന ജാടപോക്കിരികള്‍..) ഒരു പ്ലാന്‍.. ഒരു ഗെറ്റ് റ്റുഗദര്‍ വേണം..
അവര്‍ നിര്‍ദ്ദേശിച്ച സ്ഥലം, കഫെ കൊഫീ ഡേ..
കൊള്ളാം... എന്നിലെ മലയാളിക്കു താങ്ങാന്‍ ആകുന്നതിലും അപ്പുറമായിരുന്നു അത്‌.. അവിടെ ഒരു കാപ്പിക്കു കൊടുക്കുന്ന കാശുണ്ടെങ്കില്‍,ഓ.പി.ആര്‍ ക്വാര്‍ട്ടറും, സോഡയും, ഒരു പാക്കറ്റ് മിച്ചറും രണ്ടു വില്‍സും കിട്ടും.. ഒഴിഞ്ഞുമാറാന്‍ കഴിയുന്നത്ത്ര ശ്രമിച്ചു നോക്കി, പക്ഷേ അവന്‍‌മാരുണ്ടോ വിടുന്നു.. വരുന്നില്ല എന്നു തറപ്പിച്ചു പറയാന്‍ തുടങ്ങുമ്പോഴാണ്‌..ഡല്‍ഹിക്കാരി , അലുവാ കഷണം പോലെ ഇരിക്കുന്ന ഒരുത്തിയുടെ കമന്‍റ്.. " കം ഓണ്‍ യാര്‍.. പ്ലീസ് കം.. ആംബിയന്‍സ് ഇസ് സൊ ഗുഡ് ദേര്‍.."അലുവാ കഷണത്തിന്‍റെ വശ്യമായ പുഞ്ചിരി കൂടെ ആയപ്പൊ ഞാന്‍ ഫ്ലാറ്റ്.. "ആഹാ.. അങ്ങനെ ആണോ... എങ്കില്‍ പോയി നോക്കിയിട്ടു തന്നെ കാര്യം " എന്നു ഞാനും തീരുമാനിച്ചു..




രംഗം രണ്ട്: കഫെ കോഫീ ഡേ.
-----------------------------------------
എല്ലാവരും മെനു നോക്കി പഠിക്കുന്നു.. കാപ്പിക്കു അറുപതു രൂപ, പഞ്ചസാര ഇട്ട ഉഴുന്നുവടക്ക് (ഡോനട്ട്സെന്നു പറയും പോലും) അന്‍പതു രൂപ.. അണ്ടകടാഹം വരെ കാളി ഇരിക്കുന്ന ഞാന്‍.. ഓരോരുത്തരായി ഓഡര്‍ പറയുന്നു..കാപുചീനൊ, ഐസ്ഡ് എസ്കിമോ, എന്നൊക്കെ കേട്ടു..(വീണ്ടും ഇതുപൊലത്തെ അവസരത്തില്‍ പ്രയോജനപ്പെടുത്താന്‍ ഞാന്‍ എല്ലാം കുറിച്ചെടുത്തു )അവസാനം എന്‍റെ ഊഴം ആയി.. ഞാന്‍ ഓഡര്‍ ചെയ്തു.. "വണ്‍ ആംബിയന്‍സ് പ്ലീസ്.."..ഒരു സെക്കന്‍റ് നേരത്തേക്കു നിശ്ശബ്ദത.. പിന്നെ "വാട്ട്.." എന്ന ചോദ്യവുമായി വെയിറ്റര്‍.. എന്താണിത്ര പുകില്‍ എന്നറിയാതെ ഞാന്‍..അലുവാ കഷണം അല്ലെ പറഞ്ഞതു ഇവിടെ ആംബിയന്‍സ് എന്നൊരു സാധനം ഉണ്ടെന്നും, അതു വെരി ഗുഡ് ആണെന്നും..
കൂട്ടത്തില്‍ ഉള്ള ഒരു ബംഗാളി ------ [സെന്‍സര്‍ ചെയ്ത വാക്ക്, സെന്‍സറിംഗ് അനാവശ്യം എന്നു തോന്നുന്നവര്‍ പ്രാസമൊക്കുന്ന ഏതെങ്കിലും ഒരു വാക്ക് ഉപയോഗിച്ചു പൂരിപ്പിക്കാന്‍ അപേക്ഷ..] ക്കു കാര്യം പിടികിട്ടി.. ഉറക്കെ ഒരു ചിരിയും പിന്നെ എല്ലാവരും കേള്‍ക്കെ ഭീകരമായ വിശദീകരണവും.. അവന്‍ പറഞ്ഞു തീരാന്‍ ഞാന്‍ നിന്നില്ല.. ഇറങ്ങി ഓടി.. (അപ്പുറത്തെ ടേബിളിലെ ചായക്കപ്പ് മറിച്ചിടാനും, അവരുടെ വായിലിരിക്കുന്നതു കേള്‍ക്കാനും എനിക്കു സാധിച്ചു..)

-------------------------------------------------------------------------------------വാല്‍ക്കഷ്ണം:

ആംബിയന്‍സ് എന്ന വാക്കിന്‍റെ അര്‍ത്ഥം പഠിക്കാന്‍ തുടങ്ങിയ ഇംഗ്ലീഷ് പഠനം ഇപ്പോഴും തുടരുന്നു...

തിരശ്ശീല


ആരവങ്ങള്‍ അടങ്ങി, അരങ്ങൊഴിഞ്ഞു...
സ്നേഹിതര്‍ പിരിഞ്ഞു പോയ്,
ശത്രുക്കള്‍ അകന്നു പോയ്..

ഏകാന്തമീ ഇരുളിന്‍റെ മടിത്തട്ടില്‍,
അസ്പൃശ്യമാം സ്നേഹാതിരേകത്തിന്‍ താരാട്ടില്‍..
എന്നിലെ ജീവകണികതന്‍ അസ്തിത്വം വിസ്മരിച്ചിന്നു ഞാന്‍ മയങ്ങികിടക്കവേ...
സ്വപ്നത്തിന്‍ തന്ത്രികള്‍ പാടും സ്വരഗതികള്‍..
മനസ്സിന്‍ ഭിത്തിയില്‍ തട്ടി ചിതറുമ്പോള്‍..
തേങ്ങും ഹൃദയത്തിന്‍ കണ്ണീരിന്‍ നനവും,
വിങ്ങും നെഞ്ചിന്‍ സാന്ദ്രമാം ലയവും,
എന്‍ യജ്ഞവേദിതന്‍ വാതില്‍ക്കല്‍ മുട്ടവേ..
ചിറകടിയൊച്ചകള്‍ കേള്‍പ്പു ഞാന്‍ ദൂരെയായ്..

സഞ്ചരിച്ച പാതകള്‍, പിന്നിട്ട വഴിത്താരകള്‍..
എല്ലാം മറന്നിന്നീ തീക്കാവടി ആടുമ്പോള്‍,
കനലുകള്‍ കാല്‍കളില്‍ പൊള്ളലേല്‍പ്പിക്കില്ല,
ഒരുമിച്ചു നീങ്ങിയെന്‍ കാല്‍കള്‍ മരവിച്ചു പോയ്...
ഇല്ല, നിങ്ങള്‍ക്കെന്നെ തളച്ചിടാനാവില്ല..
ബാന്ധവപാശങ്ങള്‍ പാടേ മുറിഞ്ഞു പോയ്..
ഓര്‍മകള്‍ ധനമായ് കരുതി ഞാന്‍ എന്നെന്നും,
എന്‍ സഞ്ചയത്തിന്‍റെ ഹുങ്കില്‍ രമിക്കവേ
വിധി തന്‍ വിനോദത്തിന്‍ ക്രൂരമാം വാഴ്ചയില്‍,
ഓര്‍മകള്‍ ഭാരമായ്, അന്യമായ്, അകലെയായ്....