Saturday, October 11, 2008

തിരികെ



വരികള്‍ക്കിടയിലെ നാനാര്‍ത്ഥങ്ങള്‍ തേടി
മടുത്തുവെങ്കില്‍
താളുകള്‍ക്കിടയിലേക്കിറങ്ങുക...

എന്നോ മറന്നുവച്ചൊരു മയില്‍‌പ്പീലിയുടെ
നിശ്ശബ്ദമാം സംഗീതം കേള്‍‌ക്കുക...

ആരോ സമ്മാനിച്ച മുല്ലമൊട്ടില്‍
ഇന്നുമുറങ്ങുന്ന നറുമണം തിരയുക...

അറിയാതെ കൂമ്പിയ കണ്‍പീലികള്‍
മെല്ലെയൊളിപ്പിച്ച
വര്‍ണ്ണക്കടലാസുകള്‍ തേടുക...

ഒരിക്കല്‍ കുറിച്ചിട്ട വാക്കുകള്‍ക്കുള്ളിലെ
നിഷ്ക്കളങ്കതയെ പുല്‍കുക...

ഒരു മഷിത്തുള്ളിയും
കണ്ണീരിന്‍ നനവും
ചേര്‍‌ന്നെഴുതിയ ചിത്രങ്ങള്‍ കാണുക...

കരിപുരണ്ട വാക്കുകള്‍‌ക്കിടയിലെ
ശൂന്യത ചുരത്തുന്ന
പാല്‍മധുരം നുകരുക..

ഇടയ്ക്കു വച്ചെങ്ങോ
മുടങ്ങിയ യാത്രകള്‍
വീണ്ടുമീ രാവില്‍ തുടങ്ങുക..

ഞാന്‍..


തെല്ലൊന്നുപുല്‍കി പിരിഞ്ഞുപോമോളങ്ങള്‍
തുഴകളില്‍ ആവേശവേഗം നിറക്കവേ..
താളത്തില്‍ മേളത്തിലാടുന്ന തോണിയ്ക്കു
നക്ഷത്രകന്യകള്‍ ഉടയാട ചാര്‍‌ത്തവേ..

രാത്രിയുടെ യവനികയ്ക്കുള്ളില്‍ പ്രകാശിക്കു-
മമ്പിളി നാണിച്ചു നഖചിത്രമെഴുതവേ..
കാറ്റിന്‍ മൃദുലമാം ലാസ്യരസങ്ങള്‍ക്കു
മേഘങ്ങള്‍ നൃത്യത്തിന്‍ ഭാഷ്യം രചിക്കവേ..

നിലാവിന്‍റെ ചുരുളഴിച്ചിരുളിന്‍ മഷിത്തണ്ടെ-
ഴുതുന്ന ശീലുകള്‍ മെല്ലെച്ചിരിക്കവേ..
സുരലോകവാടികയില്‍ നിന്നുതിര്‍ന്നീ ഭൂവില-
ണയുന്ന തുള്ളികള്‍ ചേലില്‍ കിലുങ്ങവേ..

പുകമറയ്ക്കുള്ളില്‍ സ്വയമെരിഞ്ഞെന്നും...
പുഞ്ചിരിതൂകുന്ന റാന്തല്‍‌വിളക്കു ഞാന്‍..