Friday, January 18, 2008

നിര്‍‌വൃതി


ഒരു കഥാപാത്രത്തെ പരിചയപ്പെടാം..

പേരു പറയുന്നതു കോപ്പിറൈറ്റ് ലംഘനം ആകുമോ എന്ന ചെറിയ പേടിയുള്ളതു കൊണ്ട് ടിയാനെ തല്‍കാലത്തേക്ക് കുട്ടപ്പന്‍ എന്ന നാമധേയത്തില്‍ പരിചയപ്പെടുത്തുന്നു..
കുട്ടപ്പന്‍ ഒരു തനി നാട്ടിന്‍പുറത്തുകാരനാണ്‌, പഞ്ചപാവങ്ങളില്‍ രാജസ്ത്ഥാനം അലങ്കരിക്കാന്‍ എന്തുകൊണ്ടും യോഗ്യന്‍. ആകെയുള്ള ഒരു പ്രശ്നം ഇംഗ്ലീഷ് ഭാഷയോടുള്ള അടങ്ങാത്ത ഭ്രമം ആണ്‌. അവസരങ്ങളില്‍ ഉപയോഗിക്കുന്നതിനേക്കാള്‍ അനവസരങ്ങളിലാണ്‌ കുട്ടപ്പന്‍ ചേട്ടന്‍റെ ഇംഗ്ലീഷ് പ്രാവീണ്യം പുറത്തു വരിക. കവലയിലെ ചായക്കടയിലിരുന്ന്‍ "തങ്കപ്പന്‍ ചേട്ടാ, സ്വല്പം റൈസ് വാട്ടറും മാംഗോ പിക്കിളും ഇങ്ങെടുത്തേ...." എന്നു ചോദിച്ചതിന്‌ "എന്‍റെ വായിലിരിക്കുന്നതു കേക്കാതെ കഞ്ഞീം അച്ചാറും വലിച്ചു കേറ്റി എഴുന്നേറ്റു പോടാ.." എന്നു പറയുന്നതു കേള്‍കേണ്ടി വരുന്ന ഒരു പാവം മനുഷ്യന്‍റെ ആത്മവേദന മനസ്സിലാക്കാന്‍ സഹൃദയരായ വായനക്കാര്‍‌ക്ക് അലിവുണ്ടാവണം എന്ന്‍ അഭ്യര്‍ത്ഥിക്കുന്നു. "പെറ്റ തള്ളക്കു സഹിക്കില്ല ചില സമയത്തെ അവന്‍റെ ഇംഗ്ലീഷ്.." എന്നു അസൂയക്കാര്‍ പറയുമെങ്കില്‍ പോലും...

-------------------------------------------------------------------------------

ചിങ്ങമാസത്തിലെ ഒരു പകല്‍, വടക്കേതിലെ സതിച്ചേച്ചിയുടെ കല്ല്യാണം ആണ്‌. തലേ ദിവസത്തെ കലാ(പ)പരിപാടികളുടെ (കറിക്കുവെട്ടല്‍, കലക്കിക്കുടി എന്നീ തനതു കേരള കലാരൂപങ്ങള്‍) ചെറിയ ഒരു ആഫ്റ്റര്‍ ഇഫക്റ്റ് വാക്കിലും പ്രവൃത്തികളിലും ഇപ്പോളും ബാക്കി നില്‍ക്കുന്നുണ്ടെങ്കിലും, സദ്യ തുടങ്ങാറായപ്പോളെക്കും ഞങ്ങള്‍ പിള്ളേര്‍ സെറ്റ് ഓഡിറ്റോറിയത്തിനു മുന്നില്‍ ഹാജര്‍. കുട്ടപ്പന്‍ ചേട്ടനും കുളിച്ചു കുട്ടപ്പനായി, ഇന്‍ ഹരിഹര്‍ നഗറിലെ ജഗദീഷിനെപ്പോലെ സിമ്പിള്‍ ഡ്രെസ്സ് ധരിച്ചു എത്തിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ മുഖത്തിനു ചെറിയ ഒരു തിളക്കക്കുറവു കണ്ട് ഞങ്ങള്‍ കാരണം തിരക്കി .." മോര്‍ണിങ്ങില്‍ സ്വല്പം ജാക്ക്ഫ്രൂട്ട് കഴിച്ചു, അപ്പോള്‍ തൊട്ട് സ്റ്റൊമക്കിനൊരു സ്ലൈറ്റ് പെയിന്‍.. ദാറ്റ്സാള്‍‌.."

പക്ഷേ ആ സ്ലൈറ്റ് പെയിനിന്‍റെ ചെറിയ ഒരു ലാന്‍‍ഛന പോലും സദ്യ തുടങ്ങിയപ്പോള്‍ കണ്ടില്ല. "ഇങ്ങനെ തിന്നാല്‍ അണപ്പല്ലു തേഞ്ഞു പോകുമെടാ.." എന്ന മുന്നറിയിപ്പിനെ തൃണവല്‍ഗണിച്ചു കൊണ്ട്, ചെങ്കല്‍ ക്വാറി കണ്ട പൊക്ലൈനറിനെ പോലെ, ഇല വാഴയില്‍ നിന്ന പരുവമാക്കാന്‍ അദ്ദേഹത്തിനു അധികം സമയം ഒന്നും വേണ്ടി വന്നില്ല. നാലാമത്തെ ഗ്ലാസ്സ് പായസവും അകത്താക്കി.. "മോരും രസോം കൂട്ടി ഒരു പിടിയും കൂടെ പിടിച്ചാലോ.." എന്നു സംശയിച്ചു നിന്ന കുട്ടപ്പന്‍ ചേട്ടന്‍ ഒരു വിധം കണ്ട്രോള്‍ ചെയ്തു സദ്യ മതിയാക്കി.

--------------------------------------------------------------------------------

അടുത്ത ഘട്ടം എന്നത്തേയും പോലേ ഞങ്ങളുടെ ആസ്ത്ഥാനമായ മനോജിന്‍റെ വീട്ടിലെ തെക്കേമുറിയില്‍ അടിഞ്ഞു കൂടുക എന്നുള്ളതാണ്. ഓരൊ സിഗരറ്റും പുകച്ചു വിട്ട്, ചീട്ടും കളിച്ച് ഏ. ആര്‍. റഹ്‌മാന്‍റെ പാട്ടും കേട്ട് ആനന്ദസാഗരത്തില്‍ ആറാടി ഇരിക്കുമ്പോഴും കുട്ടപ്പന്‍ ചേട്ടന്‍റെ മുഖത്ത് പ്രകാശമില്ലായിരുന്നു. എന്തെങ്കിലും ചോദിക്കുന്നതിനു മുന്‍പേ, "എടാ, സ്റ്റീരിയോയുടെ വോള്യം വളരെ ലെസ്സ് അല്ലേ?, കുറച്ചു ഇന്‍‌ക്രീസ് ചെയ്യാം.. അല്ലേ?".. എന്നും മൊഴിഞ്ഞ് അല്പാല്പമായി കൂട്ടിക്കൂട്ടി അസഹനീയമായ നിലയില്‍ കൊണ്ടെത്തിച്ചു. ചെവിക്കല്ലിന്‍റെ ബേസ്മെന്‍റ് തകര്‍‌ന്നിരിക്കുന്ന ഞങ്ങളെ നോക്കി കുട്ടപ്പന്‍ ചേട്ടന്‍ പറഞ്ഞു "സോങ്സ് എപ്പോളും ഹൈ സൗണ്ടില്‍ ലിസണ്‍ ചെയ്യണം..."
അദ്ദേഹത്തിനെ മുഖത്താണെങ്കില്‍ 110 വാട്ട് ബള്‍ബിന്‍റെ തെളിച്ചവും...


പെട്ടെന്നാണ് കറന്‍റ് പോയത്..


സ്റ്റീരിയൊയുടെ കര്‍‌ണ്ണകഠോരമായ രോദനം നിലച്ചതും, ആര്‍‌പ്പുവിളികളുടെ (ആആആര്‍പ്പോഓഓഓഓഓ... ഇറോ...ഇറോ ഇറോ....) അകമ്പടിയോടെ വായുഭഗവാന്‍ കുട്ടപ്പന്‍ ചേട്ടന്‍റെ പടിഞ്ഞാറേ നടക്കലൂടെ കീഴ്പ്പോട്ടെഴുന്നള്ളിയതും മില്ലി സെക്കന്‍റുകളുടെ വ്യത്യാസത്തില്‍ ആയിരുന്നു.ഞൊടിയിടയില്‍ മുറി കാലി. "ഇതിനായിരുന്നെങ്കില്‍ വല്ല തൊഴുത്തിലു പോയി ഇരിന്നൂടേടാ മഹാപാപീ എന്ന സത്യന്‍ ചേട്ടന്‍റെ ചോദ്യം മാത്രമേ ഈയുള്ളവനു ഓര്‍ത്തെടുക്കാന്‍ ഇപ്പോള്‍ കഴിയുന്നുള്ളൂ...

--------------------------------------------------------------------------------

വാല്‍ക്കഷണം: ചമ്മലിനെക്കാളേറെ കുട്ടപ്പന്‍ ചേട്ടന്‍റെ മുഖത്തു വിളയാടി നിന്നത്‌ അഭൗമമായ ഒരു നിര്‍‌വൃതി ആയിരുന്നു.

3 comments:

ദിലീപ് വിശ്വനാഥ് said...

ഹഹഹ..കുട്ടപ്പന്‍ ചേട്ടന്‍ ആളു കൊള്ളാമല്ലോ..
പിങ്ക് പാന്തര്‍ എന്നൊരു ചിത്രം ഉണ്ട്. അതില്‍ കേസന്വേഷണത്തിന് വരുന്ന ഉദ്യോഗസ്ഥന്‍ സ്റ്റുഡിയോ സൗണ്ട് പ്രൂഫ് ആണെന്ന് കേട്ട് നേരെ സ്റ്റുഡിയോയ്ക്കുള്ളില്‍ പോയി നിന്ന് കാര്യം സാധിച്ചു. പക്ഷെ അകത്തു നിന്നും പുറത്തേക്ക് കേല്‍ക്കാം എന്നു പാവത്തിനു അറിയല്ലയിരുന്നു.

Gopan | ഗോപന്‍ said...

കുട്ടപ്പന്‍ കലക്കി..
അവസാനത്തെ ഡയലോഗ് സൂപ്പര്‍.. :-)

ViMaL said...

നീ മറന്നതാണോ അതോ 'കോപ്പിറൈറ്റ് പ്രോബ്ലെംസ്' കാരണം ഒഴുവാകിയതാണോ എന്ന് അറിയില്ലാ, കഥയില് ഒരു അംശം കൂടിയുണ്ടെ : നിരവൃതി ആണെന്ഞ ക്ഷേശം കുട്ടപ്പന് ചേട്ടന്റെ " ആഹാ! എന്തൊരു സുഖം! " എന്നൊരു ഡയലോഗ് :-)

അവതരണം, എന്നെതെയും പോലെ, നന്നായിട്ടുണ്ട് ചെങ്ങാതി !